
പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ രഥപ്രയാണ ചടങ്ങുകൾ ഇന്ന് സമാപിക്കും. അവസാന തേരുത്സവ ദിവസമായ ഇന്ന് പഴയകൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും തേരിലേറി അഗ്രഹാര വീഥികളിൽ പ്രയാണം നടത്തി.
ഗ്രാമവീഥികളിലൂടെ പ്രയാണം നടത്തുന്ന എല്ലാ തേരുകളും ഇന്ന് വൈകിട്ട് തേരുമുട്ടിയിൽ എത്തും. വൈകിട്ട് 6.30 ന് പതിനായിരങ്ങളെ സാക്ഷിയാക്കി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം നടക്കും. രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കിൽ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ആളുകളാണ് തേരുത്സവത്തിൽ പങ്കെടുക്കാൻ കൽപ്പാത്തിയിലേക്ക് എത്തുന്നത്.
നവംബർ 14ന് രാവിലെ 10 മണിയോടെയാണ് രഥോത്സവം ആരംഭിച്ചത്. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവിൽ കൽപ്പാത്തിയിൽ തമ്പടിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനവും കൽപ്പാത്തിയിൽ സജ്ജമാണ്.