
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മന്ത്രിസഭാ പുനഃസംഘടന നവകേരളസദസിന് ശേഷമേ ഉണ്ടാകൂ എന്ന സൂചനയും അദ്ദേഹം നൽകി.
നേരത്തെ തീരുമാനിച്ചതുപോലെ മന്ത്രിസഭാ പുനഃസംഘടന നടക്കും. അധികം താമസിയാതെ ഉണ്ടാകും. വിഷയം എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. നിലവിലെ മന്ത്രിമാർ നവകേരള സദസിൽ ഉണ്ടാവണ്ടേ എന്ന ചോദ്യം ന്യായമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇതാണ് മന്ത്രിസഭ പുനഃസംഘടന നവകേരള സദസിന് ശേഷമേ ഉണ്ടാകൂ എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഘടകം.
ഗണേഷ്കുമാറിനെ പിന്തുണക്കുന്ന സമീപനമാണ് ഇ പിയുടെ വാക്കുകളിൽ തെളിഞ്ഞത്. ഗണേഷ്കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതെല്ലാം മന്ത്രിമാർക്ക് എതിരെ കേസ് ഉണ്ട്. ഒരാൾ കുറ്റാരോപിതനായി എന്നു വച്ച് അയാൾ കുറ്റവാളിയാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ലീഗിൻ്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസ്. ലീഗിന് പിന്നാലെ നടക്കുകയാണ് കോൺഗ്രസ്. ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
മലപ്പുറം കോൺഗ്രസിലെ വിഭാഗീയത; പിന്നിൽ 2026 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് മുന്നൊരുക്കം?മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തിൽ എല്ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നറിയാം. വൈകിട്ട് ഇടതുമുന്നണി യോഗം ചേരുമ്പോൾ ഇക്കാര്യം ചര്ച്ച ചെയ്യും. സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
നവംബര് 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര് കോവിൽ എന്നിവർ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം എന്നാണ് ധാരണ.
ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കേരളാ കോൺഗ്രസ് ബി കത്ത് നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസ് ബി വൈസ് ചെയർമാൻ വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും നേരിട്ടു കണ്ട് ആണ് കത്ത് നൽകിയത്. വിഷയം ചർച്ച ചെയ്യാമെന്ന് പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില് ഭിന്നാഭിപ്രായമുണ്ട്. സോളാര് വിവാദത്തിന്റെ ഇടയില് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില് അഭിപ്രായ വ്യത്യാസമുയർന്നത്.