ജെഡിഎസില്‍ ദേവഗൗഡക്കെതിരെ സമാന്തര നീക്കം; ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചു

ഈ മാസം 15ന് കോവളത്ത് വെച്ച് ദേശീയ എക്സിക്യൂട്ടിവ് ചേരുമെന്നാണ് സി കെ നാണു ദേശീയ നേതാക്കളെയും അറിയിച്ചിരിക്കുന്നത്
ജെഡിഎസില്‍ ദേവഗൗഡക്കെതിരെ
സമാന്തര നീക്കം; ദേശീയ 
എക്സിക്യൂട്ടീവ് യോഗം വിളിച്ചു

തിരുവനന്തപുരം: ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്കെതിരെ നടപടി ആലോചിക്കാൻ ജെഡിഎസ്. ദേശീയ എക്സിക്യൂട്ടീവ് വിളിച്ചു. ദേശീയ ഉപാധ്യക്ഷന്‍ സി കെ നാണുവിൻെറ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. അതേസമയം ദേവഗൗഡക്കെതിരെ സമാന്തര യോഗം വിളിച്ചത് സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല.

ഈ മാസം 15ന് കോവളത്ത് വെച്ച് ദേശീയ എക്സിക്യൂട്ടിവ് ചേരുമെന്നാണ് സി കെ നാണു ദേശീയ നേതാക്കളെയും അറിയിച്ചിരിക്കുന്നത്. കോവളം വെളളാറിൽ വെച്ച് നടക്കുന്ന യോഗത്തിലേക്ക് കർണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം അടക്കമുളള നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബിജെപി സഖ്യത്തിൽ ചേർന്ന ദേവഗൗഡയുടേയും കുമാരസ്വാമിയുടെയും നിലപാട് പാർട്ടി ഭരണഘടനയുടെ രണ്ടാം അനുഛേദത്തിൻെറ നഗ്നമായ ലംഘനമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് പോകുന്നതിന് മുൻപ് എല്ലാവരുമായും ചർച്ച നടത്തേണ്ടതുണ്ടെന്നാണ് സി കെ നാണു നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നത്.

എന്നാൽ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വത്തെ അറിയിക്കാതെയാണ് ഈ നീക്കങ്ങൾ. യോഗത്തെ കുറിച്ച് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസോ മന്ത്രി കെ കൃഷ്ണൻകുട്ടിയോ അറിഞ്ഞില്ല. ഇക്കാര്യം മാത്യു ടി തോമസ് സ്ഥിരീകരിച്ചു. യോജിക്കാവുന്ന സംസ്ഥാന ഘടകങ്ങളുമായി ചേർന്ന് ദേവഗൗഡക്കെതിരെ യോഗം വിളിക്കാൻ തന്നെ സംസ്ഥാന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു എന്നാണ് സി കെ നാണുവിൻെറ വിശദീകരണം.

അതേസമയം യോഗം വിളിക്കുന്നതിനെകുറിച്ച് സംസ്ഥാന നേതാക്കളോട് പലതവണ സംസാരിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും സി കെ നാണു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഏക ദേശിയ ഉപാധ്യക്ഷന്‍ എന്ന നിലയിൽ യോഗം വിളിച്ചത് എന്നാണ് നാണുവിൻെറ വിശദീകരണം. ദേവഗൗഡക്കെതിരെ നീങ്ങിയാൽ തിരിച്ചടി ഉണ്ടാകുമോയെന്ന് ഭയന്നാണ് മാത്യു ടിയും കൃഷ്ണൻകുട്ടിയും മടിച്ചുനിൽക്കുന്നതെന്നാണ് പാർട്ടിക്കുളളിലെ ആക്ഷേപം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com