തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ-വലതുപക്ഷ മുന്നണികളെ വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഇരുമുന്നണികളും വര്‍ഗീയതയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇരു മുന്നണികളുടേതും ദുർഭരണമാണ്. കോൺഗ്രസും ഇടതുപക്ഷവും പ്രവർത്തിക്കുന്നത് ഉറ്റവർക്കു വേണ്ടി മാത്രമാണ്. കേരളത്തിലെ ജനങ്ങളെ അവർ പരിഗണിച്ചിട്ടില്ലെന്ന് ജെ പി നദ്ദ പറഞ്ഞു. വിഭജിച്ച് ഭരിക്കുന്നതിലാണ് ഇരു പാർട്ടികളും വിശ്വസിക്കുന്നത്. മദ്യ, മയക്കുമരുന്ന് മാഫിയകളോട് അവർക്ക് മൃദുസമീപനമാണ്. സ്ത്രീകൾക്കെതിരെ അക്രമം വർധിക്കുന്നതായും ജെ പി നദ്ദ പറഞ്ഞു.
ഹമാസ് നേതാവ് കേരളത്തിൽ സംസാരിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ജെ പി നദ്ദ ആരോപിച്ചു. 'കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഹമാസിന്റെ നേതാവ് സംസാരിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്തത്,' നദ്ദ പറഞ്ഞു. കേരളത്തിൽ ബിജെപി ഭരണം വരുമെന്ന് അദ്ദേഹം പറഞ്ഞു. മോദി കേരളത്തിന് കഴിയാവുന്നതെല്ലാം നൽകുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. എന്നാൽ പിണറായി സർക്കാർ എല്ലാം അട്ടിമറിച്ചുവെന്ന് ജെ പി നദ്ദ ആരോപിച്ചു.