
കൊച്ചി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ മൂലമാണോ യുവാവായ രാഹുല് മരിച്ചത് എന്ന് വിദഗ്ധ പരിശോധനാഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുൽ മരിച്ചത് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. രാഹുലിനെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു.
ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു. ഉച്ചയ്ക്ക് 2.55ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും മെഡിക്കൽ സൂപ്രണ്ട്പറഞ്ഞു. രാഹുലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നാളെ നടക്കും. രക്ത പരിശോധന ഫലവും നാളെ വന്നേക്കും.
കോട്ടയം കിടങ്ങൂർ ചെമ്പിളാവ് സ്വദേശിയാണ് രാഹുൽ ഡി നായർ. കൊച്ചി കാക്കനാട്ടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു രാഹുൽ. കാക്കനാട് മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഇക്കഴിഞ്ഞ 18നാണ് രാഹുൽ ഷവർമ കഴിച്ചത്. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു.