മുഖ്യമന്ത്രിയോടും മകൾ വീണയോടും മാത്യു കുഴൽനാടൻ മാപ്പ് പറയണം: എ കെ ബാലൻ

പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സർക്കാരിനെതിരെ പറയുന്നതെന്നും എ കെ ബാലൻ പറഞ്ഞു
മുഖ്യമന്ത്രിയോടും മകൾ വീണയോടും മാത്യു കുഴൽനാടൻ മാപ്പ് പറയണം: എ കെ ബാലൻ

തിരുവനന്തപുരം: സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എം എല്‍ എ മാപ്പ് പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. 'മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയോടും മകൾ വീണയോടും മാപ്പ് പറയണം. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതാണ്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സർക്കാരിനെതിരെ പറയുന്നത്.' എ കെ ബാലൻ പറഞ്ഞു.

സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ച വിവരം അറിയിച്ച് കഴിഞ്ഞ ദിവസം പരാതിക്കാരനായ മാത്യു കുഴല്‍നാടന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മാത്യുവിന് കത്ത് നല്‍കിയത്. നിയമപ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയതായി കാണുന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്.

കൈപ്പറ്റിയ പണത്തിന് വീണ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com