അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിൽ കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു

കരമന പോലീസാണ് വി എസ് ശിവകുമാറിനെതിരെ കേസെടുത്തത്. ശിവകുമാറിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പണം നിക്ഷേപിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്
അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിൽ കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു

തിരുവനന്തപുരം: സഹകരണ തട്ടിപ്പിൽ കോണ്‍ഗ്രസ് നേതാവ്‌ വിഎസ് ശിവകുമാറിനെ പ്രതി ചേർത്ത് പൊലീസ്. അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിലാണ് പ്രതി ചേർത്തത്. കരമന പൊലീസാണ് വി എസ് ശിവകുമാറിനെതിരെ കേസെടുത്തത്. ശിവകുമാറിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പണം നിക്ഷേപിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

12 കോടി രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്. തിരുവനന്തപുരം ജില്ല അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രധാന ശാഖ ഉൾപ്പെടെ നേരത്തെ അടച്ചുപൂട്ടിയിരുന്നു. നിക്ഷേപകർക്ക് രണ്ടുവർഷമായി പലിശ ലഭിക്കുന്നില്ല. തുടർന്ന് ശിവകുമാറിന്റെയും സെക്രട്ടറി എം രാജേന്ദ്രന്റെയും വസതികളിൽ നിക്ഷേപകർ പ്രതിഷേധിച്ചിരുന്നു. പിന്നാലെ വിഷയത്തിൽ കെപിസിസി നേതൃത്വം ഇടപെട്ടെങ്കിലും പരിഹാരമായില്ല. തുടർന്ന് നിക്ഷേപം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും നിക്ഷേപ തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു.

സൊസൈറ്റി പ്രസിഡണ്ട് എം രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. 12 കോടി രൂപയുടെ തട്ടിപ്പ് സൊസൈറ്റിയിൽ നടന്നവെന്നാണ് ആക്ഷേപം. ശാന്തിവിള സ്വദേശി പി മധുസൂദനൻ്റെ പരാതിയിലാണ് മുൻമന്ത്രി വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസ് കേസെടുത്തത്. ശിവകുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതെന്ന് മധുസൂദനൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സൊസൈറ്റി പ്രസിഡണ്ട് ശിവകുമാറിൻ്റെ ബനാമിയാണെന്ന ആരോപണമാണ് നിക്ഷേപകർ ഉന്നയിക്കുന്നത്. എന്നാൽ സൊസൈറ്റിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന വിശദീകരണമാണ് ശിവകുമാർ നൽകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com