
മലപ്പുറം: എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സെനറ്റ് അംഗമെന്ന പദവിയില് തുടരാന് കെപി അമീൻ റാഷിദിന് കോടതി അനുമതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാരുടെ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയതത്. എസ്എഫ്ഐയുടെയും സിപിഐഎമ്മിന്റെയും സിന്ഡിക്കേറ്റിന്റെയും രാഷ്ട്രീയ പകപോക്കലിനേറ്റ തിരിച്ചടിയെന്ന് എംഎസ്എഫ് പ്രതികരിച്ചു. കോടതി വിധി മാനിച്ചില്ലങ്കില് സെനറ്റ് യോഗം തടയുമെന്നും എംഎസ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
റെഗുലര് വിദ്യാര്ത്ഥിയല്ലെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ് സര്വകലാശാല റജിസ്ട്രാര് ആയിരുന്നു കെപി അമീൻ റാഷിദിനെതിരെ നടപടി സ്വീകരിച്ചത്. അമീന് റെഗുലര് വിദ്യാര്ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ പരാതി നല്കിയിരുന്നു. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില് പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയത്താണ് അമീന് ബിരുദ പഠനത്തിന് ചേര്ന്നതെന്നും അമീന് റെഗുലര് വിദ്യാര്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പില് മത്സരിച്ചതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ഇത് ശരിവെച്ചുകൊണ്ടാണ് അമീന്റെ സെനറ്റ് അംഗത്വം റദ്ദാക്കി നടപടി എടുത്തത്. എംഎസ്എഫ് പാനലില് അമീന് റാഷിദ് അടക്കം നാല് പേരാണ് ഇത്തവണ വിജയിച്ചിരുന്നത്.