'മോഷ്ടിക്കാനായി ക്യാമറ വച്ച സർക്കാർ, മുഖ്യമന്ത്രിയുടെ മകന് പങ്ക്'; എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് പി സി വിഷ്ണുനാഥ് സഭയിൽ ആരോപിച്ചത്.
'മോഷ്ടിക്കാനായി ക്യാമറ വച്ച സർക്കാർ, മുഖ്യമന്ത്രിയുടെ മകന് പങ്ക്'; എഐ ക്യാമറ അഴിമതിയില്‍  പ്രതിപക്ഷം

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് പി സി വിഷ്ണുനാഥ് സഭയിൽ ആരോപിച്ചത്. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.

മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറ. വ്യവസായ വകുപ്പ് പദ്ധതി നടത്തിപ്പ് കെൽട്രോണിന് നൽകിയ്ത ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായാണ്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു. ടെണ്ടർ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നൽകിയത്. 60 ശതമാനത്തോളമായിരുന്നു ഇതിന് നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് എഐ ക്യാമറ അഴിമതിയിൽ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ട്. സമയം അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് സഭയിൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമർശം സഭയിൽ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്ന് എതിർപ്പുണ്ടാകാനിടയാക്കി. എഴുതി തരാത്തത് ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com