

വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി മീര വാസുദേവൻ. തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് താൻ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. തന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ലെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞു.
'തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാൻ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. ഞാൻ ഇപ്പോൾ കരിയറിൽ വളരെ ബിസിയാണ്. ജീവിതത്തിൽ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ. വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം.
ഒപ്പം പരിഹാര മാർഗങ്ങളോ ചോയ്സുകളോ കൊണ്ടുവരണം ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാർഗനിർദേശങ്ങൾ ഞാൻ എന്റെ കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർഗങ്ങളുമായി വരും.എന്റെ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. എന്റെ കരിയർ നല്ലൊരു സ്റ്റേജിലാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണ്', മീരയുടെ വാക്കുകൾ.

2024 മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. തന്മാത്ര, കാക്കി, വൈരം തുടങ്ങി നിരവധി സിനിമകളിൽ മീര വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രം തന്മാത്രയിലെ നടിയുടെ പ്രകടനം ഏറെ കയ്യടി വാങ്ങിയിരുന്നു.
Content Highlights: Meera vasudevan talks about divorce and family life