
കോഴിക്കോട്: ജില്ലയില് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. ജില്ലയില് അതീവ ജാഗ്രത പുറപ്പെടുവിച്ചു. രണ്ട് പേര് പനി ബാധിച്ച് മരിച്ചിരുന്നു. ഒരാളുടെ ബന്ധുക്കള് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
കോഴിക്കോട് ജില്ലയില് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തതോടെയാണ് ജില്ലയില് ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചത്. കോഴിക്കോടുള്ള രണ്ട് സ്വകാര്യ ആശുപത്രികളിലായായിരുന്നു പനി ബാധിച്ച് രണ്ട് മരണം റിപ്പോര്ട്ട് ചെയ്തത്. ഇവർക്കാണ് നിപ ബാധ സംശയിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ പൊസിറ്റീവായതിനെ തുടർന്ന് സാമ്പിളുകൾ വിശദപരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഉന്നതതലയോഗം ചേര്ന്നു. രോഗികളുമായി അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തിലാണ്. കൂടുതൽ പേരിൽ ലക്ഷണങ്ങൾ ഉണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്.
രണ്ട് കുട്ടികളടക്കം മൂന്നു പേരാണ് ഇപ്പോള് ചികത്സയിലുള്ളത്. ഇതില് ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ മക്കളാണ് ചികിത്സയിലുള്ള രണ്ടു പേർ. ഒരാൾ മരിച്ചയാളുടെ ബന്ധുവാണ്. ഇന്ന് മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ട്. ഇന്ന് മരിച്ചത് തിരുവള്ളൂർ സ്വദേശിയാണ്.