
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതിരെ വംശീയ പരാമർശവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. ശരിക്കും കമലാഹാരിസ് കറുത്ത വർഗക്കാരിയാണോ, അതോ രാഷ്ട്രീയ സൗകര്യാർത്ഥം ഉപയോഗിക്കുകയാണോ എന്നായിരുന്നു ട്രംപ് ഒരഭിമുഖത്തിൽ ചോദിച്ചത്.
'അവർ എല്ലായ്പ്പോഴും ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമായിരുന്നു, ഇന്ത്യൻ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് എപ്പോഴും ചെയ്തിരുന്നത്. ഇപ്പോൾ അവർ കറുത്തവർഗക്കാരി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യക്കാരിയാണോ അതോ കറുത്തതാണോ?', യുഎസ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വൈസ് പ്രസിഡൻ്റായ കമല ഹാരിസിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
പ്രകോപനപരമാവും വ്യക്തിപരവുമായ ആക്രമണങ്ങളാണ് ട്രംപ് കമലയ്ക്കെതിരെ നടത്തിയത്. ട്രംപിൻ്റെ അഭിപ്രായങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചു. 'അപമാനം' എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. 'ഒരാൾ ആരാണെന്നും അവർ എങ്ങനെ തിരിച്ചറിയുന്നുവെന്നും പറയാൻ ആർക്കും അവകാശമില്ല', വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.