'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

മുന്‍പ് ചബഹാറിന്റെ അന്തര്‍ദേശീയ പ്രാധാന്യത്തെ അമേരിക്ക പ്രശംസിച്ചിരുന്നതായി മന്ത്രി ഓര്‍മ്മിപ്പിച്ചു
'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ്  മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

കൊല്‍ക്കത്ത: ചബഹാര്‍ തുറമുഖ ഇടപാടുമായി ബന്ധപ്പെട്ട യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം മേഖലയ്ക്കാകെ ലഭ്യമാകും. ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തുറമുഖ ടെര്‍മിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടത്. പത്തുവര്‍ഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാല്‍ ഉപരോധം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത പട്ടേല്‍ നല്‍കിയ മുന്നറിയിപ്പ്.

അതേസമയം മുന്‍പ് ചബഹാറിന്റെ അന്തര്‍ദേശീയ പ്രാധാന്യത്തെ അമേരിക്ക പ്രശംസിച്ചിരുന്നതായി മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യ ദീർഘകാലമായി ചേർന്ന് പ്രവർത്തിച്ചിരുന്ന പദ്ധതിയാണെങ്കിലും ഇറാന്റെ ഭാഗത്ത് വിവിധ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇതിൻ മേൽ കരാറുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പത്ത് വർഷത്തേക്ക് തുറമുഖം ഏറ്റെടുക്കാവൻ സാധിച്ചത് നയതന്ത്രവിജയമായാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുണ്ടെന്നും എന്നാൽ ദീർഘകാല കരാറിൽ ഒപ്പിടാൻ സാധിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു.'ഞങ്ങൾക്ക് ചബഹാർ തുറമുഖവുമായി ദീർഘകാല ബന്ധമുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരിക്കലും ദീർഘകാല കരാറിൽ ഒപ്പിടാൻ കഴിഞ്ഞില്ല. കാരണം ഇറാൻ്റെ ഭാഗത്ത് വിവിധ പ്രശ്നങ്ങളുണ്ടായിരുന്നു. സംയുക്ത സംരംഭ പങ്കാളിയിലെ മാറ്റങ്ങൾ, വ്യവസ്ഥകൾ മുതലായവ പോലെ ഇറാനിയൻ ഭാഗത്ത് വിവിധ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ, ഇത് പരിഹരിക്കാനും ദീർഘകാല കരാർ ഉണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. ഇടപാട് ആവശ്യമാണ്, കാരണം ഇത് കൂടാതെ പോർട്ട് പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയില്ല. അതിൻ്റെ പ്രവർത്തനം മുഴുവൻ പ്രദേശത്തിനും പ്രയോജനപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു', മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സ്വന്തം പുസ്തകമായ വൈ ഭാരത് മാറ്റേഴ്‌സിൻ്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് യുഎസുമായി ആശയവിനിമയം നടത്തി ബോദ്ധ്യപ്പെടുത്തും. ഇത് എല്ലാവരുടേയും പ്രയോജനത്തിന് വേണ്ടിയുള്ളതാണ്. ആളുകള്‍ ഇതിനെ ഇടുങ്ങിയ ചിന്താഗതിയായി കാണരുതെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യൻ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐപിസിഎൽ) ഇറാൻ്റെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും (പിഎംഒ) തമ്മിൽ ദീർഘകാല ഉഭയകക്ഷി കരാർ തിങ്കളാഴ്ചയാണ് ഒപ്പുവച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com