
വാഷിങ്ടൺ: തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ നഷ്ടമായതായി റിപ്പോർട്ട്. ലോറ ബരാജാസ്(40) എന്ന സ്ത്രീക്ക് ആണ് ഈ ദുരനുഭവം. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലാണ് സംഭവം. അണുബാധയേറ്റ വേവാത്ത തിലാപ്പിയ മീൻ കഴിച്ചതാണ് അവയവങ്ങൾ നഷ്ടമാകാൻ കാരണം.
സാൻ ജോസിലെ ഒരു മാർക്കറ്റിൽ നിന്ന് ആണ് മീൻ വാങ്ങിയത്. വീട്ടിൽ കുക്ക് ചെയ്ത മീൻ കഴിച്ചയുടനെ ലോറയ്ക്ക് ശരീര വേദന അനുഭവപ്പെട്ടു. അവർക്ക് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് അവർ ജീവൻ നിലനിർത്തുന്നത്. ഇത് ഭയാനകമാണ്. തങ്ങളെ ആരെയെങ്കിലും ഇത് ബാധിച്ചേക്കാം എന്നും ബരാജസിന്റെ സുഹൃത്ത് അന്ന മെസീന ക്രോണിനോട് പറഞ്ഞു.
ലോറ ഇപ്പോൾ കോമയിലാണ്. അവളുടെ വിരലുകൾ കറുപ്പ് നിറത്തിലായി, കാൽപാദവും കറുത്തു, മേൽ ചുണ്ടും കറുപ്പ് നിറത്തിലായി. ഏകദേശം അഴുകിയ നിലയിലാണ് അവൾ, അവളുടെ കിഡ്നികൾ തകരാറിലായെന്നും അന്ന മസീന പറഞ്ഞു. അസംസ്കൃത സമുദ്രവിഭവങ്ങളിലും കടൽജലത്തിലും സാധാരണയായി കാണപ്പെടുന്ന മാരകമായേക്കാവുന്ന ബാക്ടീരിയയായ വിബ്രിയോ വൾനിഫിക്കസാണ് ബരാജാസിന് ബാധിച്ചതെന്നും മെസീന വ്യക്തമാക്കി.