'പ്രചരിക്കുന്നത് പച്ച നുണ'; പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് റഷ്യ

മരണകാരണവും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും സ്ഥിരീകരിക്കാൻ സർക്കാർ വക്താവ് തയ്യാറായില്ല
'പ്രചരിക്കുന്നത് പച്ച നുണ'; പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് റഷ്യ

മോസ്കോ: വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് വാദിച്ച് റഷ്യ. പ്രചരിക്കുന്നത് പച്ച നുണയാണന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പരിശോധന ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്ന കാരണം ചൂണ്ടിക്കാണിച്ച് മരണകാരണവും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും സ്ഥിരീകരിക്കാൻ സർക്കാർ വക്താവ് തയ്യാറായില്ല.

10 പേരുടെ മൃതദേഹവും വിമാനത്തിന്റെ രേഖകളും അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വാഗ്നർ ഗ്രൂപ്പിന്റെ ജൂണിലെ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രിഗോഷിനെ തകർക്കുമെന്ന് വ്ളാദിമർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പിനും മാപ്പ് നൽകിയ റഷ്യൻ പ്രസിഡന്റ് പ്രിഗോഷിനെ ബെലാറൂസിലേക്ക് പോവാൻ അനുവദിക്കുകയും ചെയ്തിരുന്നു. റഷ്യയുടെ സഖ്യരാജ്യമാണ് ബെലാറൂസ്. മോസ്‌കോ ടവര്‍ റീജിയനില്‍വെച്ചാണ് സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്.

പ്രിഗോഷിൻ നടത്തിയ സൈനിക നീക്കങ്ങൾ വ്ളാദിമർ പുടിന്റെ വെല്ലുവിളി ഉയർത്തിയിരുന്നു. 23 വർഷത്തെ ഭരണത്തിനിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിക്ക് പുടിൻ പ്രതികാരം ചെയ്തതാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതാണ് റഷ്യൻ വക്താവ് നിഷേധിച്ചത്.

'വിമാന അപകടത്തെ കുറിച്ചും പ്രിഗോഷിൻ ഉൾപെടെയുളള യാത്രക്കാരുടെ മരണത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന അത്തരം വാർത്തകൾ തികച്ചും അസത്യമാണ്. പരിശോധന ഫലങ്ങൾ ലഭിച്ച ശേഷം മരണകാരണം വിശദീകരിക്കും'. ക്രെംലിൻ വക്താവ് പറഞ്ഞു.

റഷ്യയിലെ സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു ലോകം സ്വീകരിച്ചത്. പ്രിഗോഷിനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.

പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി വാഗ്നര്‍ ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. മോസ്‌കോയുടെ വടക്കുഭാഗത്തുള്ള ട്വര്‍ പ്രദേശത്ത് വെച്ച് പ്രിഗോഷിന്‍ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന് നേരെ വ്യോമപ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Story Highlights: Russia denies involvement in Wagner Group chief Yevgeny Prigoshin's death.

Related Stories

No stories found.
logo
Reporter Live
www.reporterlive.com