
തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനർ വിമാനമാണ് തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ അപകടം സംഭവിക്കുകയും ചെയ്തു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. 2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി. വിമാന അപകടങ്ങളിൽ കൊല്ലപ്പെടുന്ന രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഒടുവിലത്തെ ആളായി ഇതോടെ മാറിയിരിക്കുകയാണ് വിജയ് രൂപാണി. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ ഭാഭ, സഞ്ജയ് ഗാന്ധി, മാധവറാവു സിന്ധ്യ, വൈഎസ് രാജശേഖര റെഡ്ഡി തുടങ്ങി നിരവധി പ്രമുഖർ സമാനമായ രീതിയിൽ വിമാന അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ ഭാഭ സമാനമായ ഒരു എയർഇന്ത്യ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്., 1966 ജനുവരി 24-ന് എയർ ഇന്ത്യയുടെ ബോയിംഗ് 707 വിമാനം യൂറോപ്പിലെ മോണ്ട് ബ്ലാങ്ക് പർവതനിരകളിൽ തകർന്നുണ്ടായ അപകടത്തിലാണ അദ്ദേഹം മരണപ്പെട്ടത്. 'കാംചൻജംഗ' എന്ന് പേരിട്ടിരുന്ന ഈ വിമാനം മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്നു. അപകടത്തിൽ ഹോമി ജെ ഭാഭയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 117 പേരും കൊല്ലപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയും കൊല്ലപ്പെട്ടത് വിമാന അപകടത്തിലായിരുന്നു. പൈലറ്റ് കൂടിയായിരുന്നു സഞ്ജയ് ഗാന്ധി. 1980 ജൂൺ 23-ന് ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം അദ്ദേഹം പറത്തിയ പിറ്റ്സ് എസ്-2 എ എന്ന ചെറുവിമാനം നിയന്ത്രണം വിട്ട് നിലം പതിക്കുകയായിരുന്നു.
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയും വിമാനപകടത്തിലാണ് കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബർ 30 ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോവുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച സ്വകാര്യവിമാനം തകരുകയായിരുന്നു. വിമാനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് 7 പേരും കൊല്ലപ്പെട്ടു.
ലോക്സഭാ സ്പീക്കറായിരുന്ന ജിഎംസി ബാലയോഗി, 2002 മാർച്ച് 3-ന് ആന്ധ്രാപ്രദേശിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈകലൂരിൽ ബെൽ 206 ഹെലികോപ്റ്ററായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അദ്ദേഹത്തിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ഡി സത്യ രാജു, പൈലറ്റ് ക്യാപ്റ്റൻ ജിവി മേനോൻ എന്നിവർ തൽക്ഷണം മരിച്ചു.
പ്രമുഖ ചലച്ചിത്രതാരവും ബിജെപി നേതാവുമായിരുന്ന സൗന്ദര്യ കൊല്ലപ്പെട്ടതും വിമാനാപകടത്തിലായിരുന്നു, 2004 ഏപ്രിൽ 17-ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് സെസ്‌ന 180 എന്ന ചെറുവിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു അവർ. അപകടത്തിൽ സൗന്ദര്യയും അവരുടെ സഹോദരൻ അമർനാഥും ഉൾപ്പെടെ 4 പേർ മരണപ്പെട്ടു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് ആർ വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്ടർ അപകടത്തിലായിരുന്നു കൊല്ലപ്പെട്ടത്. 2009 സെപ്റ്റംബർ 2 ന് അദ്ദേഹം സഞ്ചരിച്ച ബെൽ 430 എന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ വൈഎസ്ആർ അടക്കം 4 പേർ മരിച്ചു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ മരണവും ഹെലികോപ്റ്റർ അപകടത്തെ തുടർന്നായിരുന്നു. 2011 ഏപ്രിൽ 30-ന് തവാംഗിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രയ്ക്കിടെ പവൻ ഹാൻസ് ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽപ്പെട്ട് കാണാതാവുകയും പിന്നീട് തകർന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായിരുന്ന (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ ബിപിൻ റാവത്ത്, 2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിലാണ് മരണമടഞ്ഞത്. ഇന്ത്യൻ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്ററാണ് അന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മറ്റ് 11 സൈനിക ഉദ്യോഗസ്ഥരും മരണമടഞ്ഞു.
Content Highlights: From Homi J Bhabha to Vijay Rupani Prominent people who lost their lives in aviation accidents in India