
സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ലബുഷെയ്ൻ, ഖവാജ, കാമറൂൺ ഗ്രീൻ, വെബ്സ്റ്റർ… വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുന്നിൽ അപ്പാടെ മൂക്കും കുത്തി വീഴുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആദ്യ ഇന്നിങ്സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്കാണ് രണ്ടാം ഇന്നിങ്സിൽ കൂപ്പുകുത്തിയത്.
എന്നാൽ മിച്ചൽ സ്റ്റാർക്കെന്ന അവരുടെ പേസ് ബോളർ മാത്രം പിന്മാറാൻ തയ്യാറല്ലായിരുന്നു. ഒരു ബാറ്റർ അല്ലാതിരുന്നിട്ട് കൂടി റബാഡയുടെയുംഎന്‍ഗിഡിയുടെയും യാൻസന്റെയും മുൾഡറിന്റെയും തീതുപ്പുന്ന പന്തുകളെ അയാൾ മനോഹരമായി നേരിട്ടു. ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുമായി റബാഡ പ്രൈം ഫോമിൽ നിൽക്കുന്ന സമയം കൂടിയായിരുന്നു അപ്പോൾ. യാൻസണെ ഫോർ കടത്തി ലോർഡ്സിലെ കടുപ്പമേറിയ പിച്ചിൽ സ്റ്റാർക്ക് ഫിഫ്റ്റി ആഘോഷിക്കുമ്പോൾ ഓസീസിന് വിജയിക്കാവുന്ന സ്കോറിലേക്ക് ടോട്ടൽ എത്തിയിരുന്നു.
ഇതാദ്യമായല്ല സ്റ്റാർക്ക് ബാറ്റ് കൊണ്ട് ഓസീസിന്റെ രക്ഷക വേഷം കെട്ടുന്നത്. കഴിഞ്ഞ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ
ഇന്ത്യയ്ക്കെതിരെ താരം 41 റൺസ് നേടിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചത് സ്റ്റാർക്കായിരുന്നു. 2019 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഇതുപോലെയൊരു രക്ഷാപ്രവർത്തനം ഉണ്ടായിരുന്നു.
Mitchell Starc ICC Knockouts catalogue is crazy 💀 pic.twitter.com/x1XTwvHcRR
— Rafi (@rafi4999) June 13, 2025
നിലവിൽ ദക്ഷിണാഫ്രിക്കയുടെ മുന്നിൽ ഓസീസിന് 281 റൺസിന്റെ ലീഡാണുള്ളത്. ഇത് പ്രതിരോധിക്കാൻ ആദ്യ പന്തെറിഞ്ഞു തുടങ്ങിയതും സ്റ്റാർക്കാണ്. കഴിഞ്ഞ ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നേടിയ താരം ഈ ഇന്നിങ്സിലും മിന്നുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ നീണ്ട കാത്തിരിപ്പിന് ശേഷം പലരുടെയും ഭാഗ്യ വർഷമായ 2025 ൽ കിരീട ശാപമോക്ഷം കൊതിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കണ്ണീരൊഴുക്കേണ്ടി വരും.
Content Highlights: Mitchell Starc outstanding batting perfomance for Australia in World Test Championship final