
ആനകളുടെ എണ്ണത്തില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധനവിനെ മറികടക്കാന്‍ അവയെ കൊന്ന് മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചു വരുന്ന രാജ്യമാണ് സിംബാബ്‌വെ. സിംബാബ്‌വെയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സേവ് വാലി കണ്‍സര്‍വന്‍സിയ്ക്ക് ആണ്, പ്രദേശത്ത് ക്രമാതീതമായി എണ്ണം വര്‍ധിച്ച ആനകളെ കൊല്ലുന്നതിനായി, സിംബാബ്‌വെ പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് അതോറിറ്റി അനുമതി നല്‍കുന്നത്.
നിലവില്‍ 800 ആനകളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സങ്കേതത്തില്‍ 2500 ആനകളിലധികം തിങ്ങിപ്പാര്‍ക്കുകയാണ്, സങ്കേതത്തിന് താങ്ങാവുന്നതിലും മൂന്നിരട്ടി അധികമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ 50 ആനകളെ കൊല്ലാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇങ്ങനെ കൊന്നൊടുക്കുന്ന ആനകളുടെ മാംസം തദ്ദേശീയര്‍ക്ക് വിതരണം ചെയ്യുകയും ആനക്കൊമ്പ് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സിംപാര്‍ക്കുകാരെ ഏല്‍പ്പിക്കുകയുമാണ് പതിവ്. വേട്ടയാടല്‍ തടയുന്നതിനായി ആനക്കൊമ്പിന്റെ അന്താരാഷ്ട്ര വ്യാപാരം 1989 മുതല്‍ നിയമവിരുദ്ധമാക്കിയതിനാല്‍ നിരവധി ആനക്കൊമ്പുകളാണ് സിംബാബ്‌വേയില്‍ കെട്ടിക്കിടക്കുന്നത്. 2024ലും സിംബാബ്‌വെയില്‍ ആനകളെ കൊന്നിരുന്നു. കടുത്ത വരള്‍ച്ചയെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം കാരണം അന്ന് 200 ആനകളെയാണ് കൊന്നൊടുക്കിയത്. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്യജീവി ആവാസവ്യവസ്ഥ തകരാതെ ഇരിക്കുന്നതിനും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 200 ആനകളെ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സിംബാബ്‌വെയില്‍ ആനകളെ കൊന്നൊടുക്കുന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയതോടെ കേരളത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരത്തില്‍ പരിഹാരം കണ്ടുകൂടാ എന്ന ചോദ്യം ഉയരുകയാണ്.കാരണം കഴിഞ്ഞ വര്‍ഷങ്ങളിലായി കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 2024ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ മാത്രം 115 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.കേരളത്തിലെ വനങ്ങളുടെ വാഹകശേഷിയേക്കാള്‍ അധികം വന്യമൃഗങ്ങള്‍ ഉള്ളതും ആഹാര ലഭ്യതക്കുറവും കുടിക്കാനായി വെള്ളം പോലും ലഭിക്കാത്തതുമാണ് വന്യമൃഗങ്ങള്‍ കാട്ടിലേക്കിറങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ പല രാജ്യങ്ങളും അവലംബിക്കുന്ന Culling എന്ന മാര്‍ഗം എന്തുകൊണ്ട് നമുക്കും സ്വീകരിച്ചുകൂടാ എന്ന ചോദ്യമാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. സിംബാബ്‌വേ മാത്രമല്ല, ഓസ്‌ട്രേലിയയും ഇത്തരത്തില്‍ കള്ളിങ്ങിന് അനുവാദം നല്‍കാറുള്ള രാജ്യമാണ്. ദേശീയമൃഗമായ ദശലക്ഷക്കണക്കിന് കങ്കാരുക്കളെയാണ് കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കൃഷിക്ക് കങ്കാരുക്കള്‍ ഭീഷണിയാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.
വന്യമൃഗ ശല്യം തടയുന്നതിന് വൈദ്യുതവേലിയും കിടങ്ങുമെല്ലാമാണ് ഇന്നും നമ്മുടെ പ്രതിരോധ മാര്‍ഗങ്ങള്‍. വന്യമൃഗങ്ങള്‍ എന്നാല്‍ ആനയും പുലിയും മാത്രമല്ല, കാട്ടുപന്നിയും, മാനും ഉള്‍പ്പെടെ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഒരു കാട്ടില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി മൃഗങ്ങള്‍ക്ക് കണക്കുണ്ട്. കേരളത്തില്‍ ക്രമാതീതമായി വന്യമൃഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1993ല്‍ 4286 ആനകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത് എങ്കില്‍ 2017ല്‍ 5706 ആനകളായി ഉയര്‍ന്നിരിക്കുന്നു. കാട്ടുപോത്തുകളുടെ എണ്ണം 1993ല്‍ 4840 എന്നതില്‍ നിന്ന് 2011ല്‍ 17860 ആയി വര്‍ധിച്ചു, 1993ല്‍ 43 കടുവകളുണ്ടായിരുന്ന കേരളത്തില്‍ 2022 ആയപ്പോഴേക്കും 213 കടുവകളുണ്ട്. ഈ രീതിയില്‍ ഒട്ടുമിക്ക വന്യജീവികളുടെയും എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ക്രമാതീതമായ വര്‍ധനവ് മനുഷ്യരെ കൂടാതെ മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരമായി സിംബാബ്‌വെയും ഓസ്‌ട്രേലിയെയും മാതൃകയാക്കാവുന്നതല്ലേ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ചൂടുപിടിക്കുകയാണ്.
Content Highlight: Zimbabwe's Elephant Culling Model: A Possible Solution for Kerala?