
സമീപ കാലത്തായി ഭാഷയുടെ പേരിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടയില്‍ പുതിയ ഒരെണ്ണം കൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇത്തവണ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സ്ഥലത്തിന്‍റെയോ സ്ഥാപനങ്ങളുടെയോ പേരല്ല, പെന്‍ഗ്വിനാണ് പേരുമാറ്റല്‍ ലിസ്റ്റിലെ പുതിയ ടാര്‍ഗറ്റ്. മഹാരാഷ്ട്രയിലെ ഒരു മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം തുടങ്ങുന്നത്.
പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുംബൈ കോർപ്പറേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. മറാത്തി ഭാഷയുടെ ക്ലാസിക്കൽ പദവി ഉയർത്തികാട്ടിയുള്ള പ്രതിഷേധത്തിന് ബിജെപി നേതാവ് നിതിൻ ബങ്കറാണ് നേതൃത്വം നൽകിയത്.
വീർമാത ജിജാബായ് ഭോസാലെ ബൊട്ടാണിക്കൽ ഉദ്യാനത്തിലേക്കും റാണി ബാഗ് മൃഗശാലയിലേക്കും വിദേശത്ത് നിന്ന് പെൻഗ്വിനുകളെ കൊണ്ടുവന്നപ്പോൾ അവയുടെ പേരുകൾ ഇംഗ്ലീഷിലാണെന്നത് അംഗീകരിക്കാമെങ്കിലും മഹാരാഷ്ട്രയുടെ മണ്ണിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇതര ഭാഷയിലുള്ള പേര് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിതിൻ ബങ്കാർ പറഞ്ഞത്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണകൂടത്തിന് ആവശ്യമറിയിച്ച് കത്തെഴുതിയിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മാർച്ചിലാണ് വിദേശത്ത് നിന്നും കൊണ്ടുവന്ന എട്ട് പെൻഗ്വിനുകളിൽ ഒന്ന് പ്രസവിക്കുകയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തത്. സുവോളജിക്കൽ മ്യൂസിയം ഭരണകൂടം അവയ്ക്ക് നോഡി, ടോം, പിംഗു എന്നീ പേരുകൾ നൽകി. ഇതിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെടുന്നത്.
എന്നാൽ ബിജെപിയുടെ നീക്കത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകളില്‍ ഇടപെട്ട് ഇപ്പോൾ ബിജെപി മൃഗങ്ങളുടെ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുകയാണെന്നാണ് ചിലര്‍ പറയുന്നത്. ഇത്രയധികം പ്രശ്നനങ്ങളുള്ള രാജ്യത്ത് ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്കായല്ല രാഷ്ട്രീയ നേതാക്കള്‍ സമയവും ഊര്‍ജവും ചിലവഴിക്കേണ്ടതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് ഭാഷാ വികാരം കൂടുതലുള്ള മഹാരാഷ്ട്രയിലെ ഈ പുതിയ വിവാദം എന്നതും ചര്‍ച്ചയാകുന്നുണ്ട്.
Content Highlight: BJP demands Marathi names for penguin chicks born at Mumbai zoo