
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ കുറിച്ച് നിലവിലെ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് ഉയർത്തിയ ഒരു വിചിത്ര വാദമാണ് ഇപ്പോൾ അന്താരാഷ്ട്ര ലോകത്തെ പുതിയ ചർച്ച. അധികാരത്തിലേറിയതിന് മുമ്പും ശേഷവും ബൈഡനെ കുറിച്ചുള്ള ട്രംപിൻറെ വിവാദ പ്രസ്താവനകൾ പുതുമയുള്ള ഒരു കാര്യമൊന്നുമല്ല. എങ്കിലും ഇത്തവണ ഒരല്പം കൂടി കടന്നാണ് തന്റെ മുൻഗാമിക്ക് മേൽ അദ്ദേഹത്തിന്റെ ആരോപണം.
ജോ ബൈഡൻ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരണപ്പെട്ടതാണെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്‍റെ ക്ലോണ്‍ ആണെന്നുമുള്ള വിചിത്ര പ്രസ്താവന പങ്കിടുകയാണ് ട്രംപ് ചെയ്തത്. ഞായറാഴ്ച ട്രൂത്ത് സോഷ്യലിലെ ഒരു അക്കൗണ്ടിലൂടെയാണ് ഈ പ്രസ്താവന പുറത്തുവന്നത്. ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ‘സിദ്ധാന്തം’ പുറത്തുവരുന്നത് എന്നും ശ്രദ്ധേയം.
‘ജോ ബൈഡൻ 2020 ൽ മരിച്ചു. അദ്ദേഹം വധിക്കപ്പെട്ടു. പിന്നീട് റോബോട്ടിക് എന്‍ജിനീയറിങിന്‍റെ സഹായത്തോടുകൂടി ഒരു ക്ലോണ്‍ സൃഷ്ടിക്കപ്പെട്ടു. ജോ ബൈഡനെ അല്ല, ആത്മാവും ബുദ്ധിയുമില്ലാത്ത ബൈഡൻ ക്ലോണുകളെയാണ് നിങ്ങൾ കാണുന്നത്’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഡെമോക്രാറ്റുകളായ അനുയായികൾക്ക് പോലും ഈ വ്യത്യാസം തിരിച്ചറിയാന്‍ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു.
🚨#BREAKING! Now that Donald Trump seemingly told the WORLD that Joe Biden DIED in 2020, we can look at this video that MANY thought was a" Body Double" or a "CLNONE" of Joe Biden!
— In2ThinAir (@In2ThinAir) June 1, 2025
Even the Media and celebrities like Joe Rogan claimed that this was NOT joe Biden as this person… pic.twitter.com/PjNCNTW1IV
ഏതായാലും ഈ പോസ്റ്റ് ട്രംപ് അനുകൂലികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം, പോസ്റ്റിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നവരും ഉണ്ട്. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് ഇതാദ്യമായല്ല. തിരഞ്ഞെടുപ്പ് സമയത്തും മുൻ പ്രസിഡന്റിന്റെ മാനസികാരോഗ്യവും ബുദ്ധിശക്തിയും വരെ ചൂണ്ടികാട്ടി പലവിധ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
അതേസമയം ഈ പുതിയ സിദ്ധാന്തത്തെയും ട്രംപിന്റെ അവകാശവാദത്തെയും വിശ്വാസത്തിലെടുക്കാൻ ആവശ്യമായ തെളിവൊന്നുമില്ല. സമീപ കാലത്തായി ബൈഡൻ നിരവധി തത്സമയ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. സ്ക്രിപ്റ്റ് ചെയ്യാത്ത പത്രസമ്മേളനങ്ങളിലും ലോകനേതാക്കളുമായുള്ള നേരിട്ടുള്ള ചർച്ചകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇതിനപ്പുറം ട്രംപിന്റെ ട്രാക്ക് റെക്കോർഡും അത്ര നല്ലതല്ല. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം തന്നെ 30,573 എണ്ണം തെറ്റായ പരാമർശങ്ങളാണ് ട്രംപ് നടത്തിയത്. ഒരു ദിവസം 21 വീതം എന്നതാണ് ചുരുങ്ങിയ കണക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ ട്രംപിന്റെ ആയിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ വിശകലനത്തിൽ കുറഞ്ഞത് 330 എണ്ണമെങ്കിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഭാഗമായിരുന്നുവെന്നും കണ്ടെത്തലുണ്ട്.
എഫ്ബിഐ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചുവെന്നും ജനുവരി 6 ലെ ക്യാപിറ്റൽ ആക്രമണത്തിന് പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരാണെന്നുമുള്ള അവകാശവാദങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മുമ്പ് സ്ഥിരമായി വ്യാജ പ്രചാരണങ്ങൾ നടത്തിയതോടെ ട്രംപിനെ അന്ന് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സ് പ്ലാറ്റ്‌ഫോമിൽ ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ട്രൂത്ത് എന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഈ പ്ലാറ്റ്ഫോം വഴിയാണ് ട്രംപ് പല പ്രസ്താവനകളും നടത്തുന്നത്.
Content Highlights: Joe Biden replaced by a clone? Donald Trump’s bizarre conspiracy theory