

"റേച്ചൽ കോറിയുടെ മരണത്തിന് ഇസ്രയേൽ സ്റ്റേറ്റ് ഉത്തരവാദിയല്ല" ഹൈഫ ജില്ലാ കോടതി ജഡ്ജി ഓദേദ് ഗർഷോൻ രണ്ടുവർഷം നീണ്ടു നിന്ന കേസിന്റെ വിധി പ്രസ്താവിച്ചു. "നിർഭാഗ്യകരമായ ആ ദുരന്തത്തിന് റേച്ചൽ അല്ലാതെ മറ്റാരും ഉത്തരവാദിയല്ല. സുരക്ഷിതമായ അകലം പാലിയ്ക്കുന്നതിൽ റേച്ചൽ പരാജയപ്പെട്ടു"
2013 ആഗസ്റ്റ് 28 ചൊവ്വാഴ്ച ആയിരുന്നു ഈ വിധി പ്രസ്താവം.
"ഇത് ഒരു കറുത്ത ദിവസമാണ്, ഞങ്ങൾക്ക് മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകർക്കു മുഴുവനും!" നിരാശയായ റേച്ചലിന്റെ അമ്മ സിഡ്നി പ്രതികരിച്ചു. മകളെ ഇസ്രയേൽ പട്ടാളക്കാരൻ ബുൾഡോസർ കയറ്റി ക്രൂരമായി കൊന്നതിന് ഒരു ഡോളർ നഷ്ടപരിഹാരമായി ഇസ്രയേൽ സർക്കാർ നൽകണം എന്നതായിരുന്നു കേസ്.
അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയായിരുന്ന 23 കാരിയുടെ ജീവന്റെ വിലയായിട്ടല്ല ഒരു ഡോളറിനെ ആ മാതാപിതാക്കൾ കണ്ടത്. വിലമതിയ്ക്കാനാകാത്ത ആ മനുഷ്യസ്നേഹിയുടെ കൊലപാതകത്തിൽ ഇസ്രയേൽ ഭരണകൂടത്തിനു തെറ്റു പറ്റിയെന്ന് ലോകത്തിനു ബോധ്യപ്പെടുത്തണമായിരുന്നു. പക്ഷേ, നിഷ്പക്ഷമായ അന്വേഷണം ഇസ്രയേൽ നടത്തിയില്ല, നീതിപൂർവ്വമായ ഒരു വിധി പ്രസ്താവിച്ചതുമില്ല.
2003, മാർച്ച് 16 -ാം തീയതിയായിരുന്നു കേസിനു ആസ്പദമായ സംഭവം. റേച്ചൽ ഗാസയിലെ അധിനിവേശത്തിനെതിരെ ശബ്ദിക്കുന്ന ഇന്റർനാഷ്ണൽ സോളിഡാരിറ്റി മൂവ്മെന്റിന്റെ (ISM) പ്രവർത്തകയായിരുന്നു. റേച്ചൽ അടങ്ങുന്ന ഏഴുപേരുടെ ഒരു സംഘം മെഗാഫോണുമായി റാഫയിലെ വീടുകൾ ഇടിച്ചു നിരത്തുന്ന ഇസ്രയേൽ പട്ടാളക്കാരുടെ മുന്നിൽ വഴി മുടക്കി നിന്നു. റേച്ചൽ ഓറഞ്ചു നിറത്തിലുള്ള ഫ്ലൂറസെന്റ് മേൽക്കുപ്പായം ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവരെ എത്ര ദൂരത്തു നിന്നും കാണാമായിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂർ സമയം മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ ഒരു ടാങ്കും രണ്ടു ബുൾഡോസറും അടങ്ങുന്ന സംഘം മുന്നോട്ട് പോകുവാൻ കഴിയാതെ നിന്നു.
നിങ്ങൾ ചെയ്യുന്നത് അനീതിയാണെന്നും ഞാനൊരു അമേരിക്കക്കാരിയാണെന്നും, പട്ടാളക്കാർ മടങ്ങിപ്പോകണമെന്നും റേച്ചൽ മെഗാ ഫോണിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഒടുവിൽ കോപാകുലനായ ഒരു ബുൾഡോസർ ഡ്രൈവർ റേച്ചലിനു നേരെ ഓടിച്ചു വരികയായിരുന്നു എന്ന് തൊട്ടടുത്ത് നിന്ന ഐഎസ്എം പ്രവർത്തകൻ ടോം ഡേൽ എന്ന ബ്രിട്ടീഷുകാരൻ കോടതിയിൽ പറഞ്ഞു. ബുൾഡോസർ ഡ്രൈവറിനോട് നിർത്തുവാൻ ടോം അലറി പറഞ്ഞിട്ടും അയാൾ കേട്ടില്ല, ബുൾഡോസറിന്റെ ബ്ലേഡിനടിൽ റേച്ചലിനെ മണ്ണിനോട് ചേർത്തു ഞെരിച്ചു. പിന്നെലേയ്ക്ക് ഓടിച്ചു പോയി.
ഒന്നല്ല, രണ്ടു വട്ടം.
ഉടൻ തന്നെ അൽ-നജ്ജാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുൾഡോസറിന്റെ ബ്ലേഡിനടിയിൽ പെട്ട് തലയോട്ടി തകർന്നു പോയിരുന്നു. റേച്ചലിനെ ക്രൂരമായി കൊല ചെയ്തിട്ടും പട്ടാളക്കാർ ശിക്ഷിക്കപ്പെട്ടില്ല എന്ന് അറിഞ്ഞ ദിവസം ഇസ്രയേൽ പട്ടാളക്കാരുടേ ഫേസ് ബുക്ക്പേജുകളിൽ ഒരു ആഘോഷം നടന്നു. "റേച്ചല് കോറി പാൻകേക്ക്" എന്ന പേരിൽ. ഒരു കേക്കു പോലെ ആ ചെറുപ്പക്കാരിയെ പരത്തി എടുത്തു എന്നായിരുന്നു അന്ന് ആ നരാധമന്മാർ പ്രചരിപ്പിച്ചത്.
ശേഷം റേച്ചലിന്റെ മാതാപിതാക്കളുടെ പ്രതീക്ഷ ഇസ്രയേൽ സുപ്രീം കോടതിയിലായിരുന്നു. 2014 മെയ്മാസം 21-ാം തീയതി ജറുസലേം സുപ്രീം കോടതിയിൽ ഹൈഫ ജില്ലാകോടതി വിധിയ്ക്കെതിരെ അവർ അപ്പീൽ നൽകി. മൂന്നു ജഡ്ജിമാർ അടങ്ങുന്ന ബഞ്ച് ആണ് കേസ് പരിഗണിച്ചത്.
വെറും മനുഷ്യ സ്നേഹത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരുടെ പക്ഷം ചേർന്ന്, അവർക്കുവേണ്ടി ജീവൻ ബലികൊടുത്ത റേച്ചലിനു തെറ്റു പറ്റിയില്ല, അവളായിരുന്നു ശരി എന്ന ഒരു വിധി പോലും സയണിസ്റ്റ് ഭരണകൂടത്തിൽ നിന്നും ഉണ്ടായില്ല. 2015 ഏപ്രിൽ പതിനാലാം തീയതി കേസിന്റെ അപ്പീൽ ഇസ്രായേൽ സുപ്രീം കോടതി തള്ളി.