കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കാന്‍ കേരളം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കുന്നതിനുള്ള നടപടിക്രമം എന്ത്

അശ്വിൻ രാജ് എൻ കെ
1 min read|11 Jun 2025, 11:03 pm
dot image

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പതിവുപോലെ തള്ളിയിരിക്കുകയാണ്. കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ക്ഷുദ്രജീവി, ക്ഷുദ്ര ജീവി അല്ലാത്ത ഒരു വന്യമൃഗത്തെ കൊന്നുകഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക. പരിശോധിക്കാം.

ഇന്ത്യന്‍ വന്യജീവി നിയമത്തിന്റെ പശ്ചാത്തലത്തില്‍ 'ക്ഷുദ്രജീവി' എന്നത് ഒരു ജൈവശാസ്ത്രപരമായ വര്‍ഗ്ഗീകരണമല്ല, മറിച്ച് ഒരു നിയമപരമായ നിര്‍വചനമാണ്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരമാണ് ഇന്ത്യയിലെ ക്ഷുദ്രജീവികളെ വേര്‍ത്തിരിച്ചിരിക്കുന്നത്. ഈ പട്ടിക പ്രകാരം, കൃഷികള്‍ നശിപ്പിക്കുന്ന കാക്ക, വവ്വാല്‍, എലി തുടങ്ങിയവയെയാണ് ക്ഷുദ്രജീവികളായി കണക്കാക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ജീവികള്‍ക്ക് നിയമപരമായ സംരക്ഷണം ഉണ്ടായിരുന്നില്ല.

പട്ടികയിലുള്ള ജീവികളെ 6 കാറ്റഗറികളായി വേര്‍തിരിക്കുകയും ചെയ്തിരുന്നു. ഷെഡ്യൂള്‍ 1, 2 കാറ്റഗറികളിലെ ജീവികള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തിയിരുന്നു. ഷെഡ്യൂള്‍ 3, 4 കാറ്റഗറികളിലെ മൃഗങ്ങള്‍ സംരക്ഷിത മൃഗങ്ങളാണെങ്കിലും ഇവയെ വേട്ടയാടിയാല്‍ ലഭിക്കുന്ന ശിക്ഷ താരതമ്യേന കുറവായിരിക്കും. ഷെഡ്യൂള്‍ 5 ലാണ് ക്ഷുദ്രജീവികളെ കാറ്റഗറി ചെയ്തിരിക്കുന്നത് ഇവയെ യഥേഷ്ടം വേട്ടയാടാന്‍ സാധിക്കും. ഷെഡ്യൂള്‍ 6 ല്‍ രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചെടികളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

Also Read:

2021 ല്‍ വന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ വഴി ഷെഡ്യൂളുകളുടെ എണ്ണം ആറില്‍ നിന്ന് നാലായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്ന ജീവിവര്‍ഗങ്ങള്‍ക്കായി ഒന്നാം കാറ്റഗറിയും കുറഞ്ഞ സംരക്ഷണം നല്‍കേണ്ട 2 ാം കാറ്റഗറിയുമാണ് പ്രധാനമായി ഉള്ളത്. ഇതിന് പുറമെ സസ്യങ്ങളെ മൂന്നാം കാറ്റഗറിയുമായി വേര്‍തിരിച്ചു. ഷെഡ്യൂള്‍ 4 ല്‍ കേന്ദ്രസര്‍ക്കാരിന് നിശ്ചിതകാലത്തേക്കോ നിരന്തരമായോ നിശ്ചിത പ്രദേശത്ത് കൃഷിക്കോ മനുഷ്യനോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവികളെയും സസ്യങ്ങളെയും ക്ഷുദ്രജീവികളായും കീട സസ്യങ്ങളായും പ്രഖ്യാപിക്കാന്‍ പുതിയ ഭേദഗതി അധികാരം നല്‍കുന്നുണ്ട്.

ഇത് പ്രകാരം ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത ഏതൊരു വന്യജീവിയെയും ഒരു നിശ്ചിത പ്രദേശത്ത് നിശ്ചിത കാലയളവിലേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. ഇത് പ്രകാരമാണ് കേരളം നിരന്തരം കാര്‍ഷിക നഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും കുരങ്ങുകളെ ഷെഡ്യൂള്‍ 1 ല്‍ നിന്ന് ഷെഡ്യൂള്‍ 2 ലേക്ക് മാറ്റാനും ആവശ്യപ്പെടുന്നത്. ഒരു ജീവിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അവയെ കൊന്നൊടുക്കാന്‍ സാധിക്കും.

കൃഷിനാശം, മനുഷ്യ-വന്യജീവി സംഘര്‍ഷം, രോഗം പടര്‍ത്തല്‍ തുടങ്ങിയവ ഉണ്ടായാല്‍ അതിന് കാരണമാകുന്ന ജീവിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യാം. ആവശ്യം ന്യായമാണെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍, ഒരു വിജ്ഞാപനത്തിലൂടെ പ്രസ്തുത മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരള വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമാകുന്നതില്‍ കാട്ടുപന്നികള്‍ക്ക് പ്രധാന പങ്കുണ്ട്. കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, നെല്ല്, തെങ്ങ് തുടങ്ങി കേരളത്തിലെ അടിസ്ഥാന വിളകള്‍ക്ക് അവ വ്യാപകമായ നാശം വരുത്തുന്നുണ്ട്.
ഇതിന് പുറമെ ആളുകള്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നതും പതിവ് കാഴ്ചയായി കൊണ്ടിരിക്കുകയാണ്. നഗരപ്രദേശങ്ങളില്‍ പോലും കാട്ടുപന്നികളുടെ സാന്നിധ്യം വര്‍ധിച്ചത് റോഡപകടങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

Also Read:

കാട്ടുപന്നി ഭീഷണി നേരിടാന്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്നാണ് കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 11(1)(യ) പ്രകാരം, ഒരു മൃഗം മനുഷ്യജീവനോ സ്വത്തിനോ അപകടകരമായി മാറിയാല്‍ അതിനെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. എന്നാല്‍, ഈ നടപടിക്രമം കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു മൃഗം അപകടകാരിയാണെന്ന് തെളിയിക്കേണ്ടതിന്റെ ആവശ്യകതയും അനുമതി നേടുന്നതിനുള്ള സങ്കീര്‍ണ്ണമായ നടപടികളും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് പാരിസ്ഥിതിക ആഘാതം ഉണ്ടാക്കാമെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള സെക്ഷന്‍ 11 പ്രകാരമുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാണ് കേന്ദ്രം കേരളത്തോട് നിര്‍ദ്ദേശിക്കുന്നത്.

Content Highlight: Why Kerala is arguing for categorising wild bore as vermin

dot image
To advertise here,contact us
dot image