
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. അവസാന മത്സരത്തിന് ശേഷം ഇന്ത്യൻ താരം വിരാട് കോഹ്ലിയെ മികച്ച ഫീൽഡറായി തിരഞ്ഞെടുത്തു. ഓരോ തവണയും വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകിയിരുന്നത്. എന്നാൽ ഫൈനൽ മത്സരത്തിന്റെ മെഡൽ നൽകിയപ്പോൾ നിരാശ കലർന്ന അന്തരീക്ഷമായിരുന്നു ഇന്ത്യൻ ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്നത്.
ഫൈനൽ മത്സരത്തിലെ നിർണായക അർദ്ധ സെഞ്ചുറിക്ക് പിന്നാലെ ഫീൽഡിലും വിരാട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയുടെ ഓരോ വിക്കറ്റും ആവേശത്തോടെ ആഘോഷിച്ചു. ലോകകപ്പിൽ ഉടനീളം ഇന്ത്യൻ ടീമിൽ നിന്ന് മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ ഉണ്ടായെന്ന് ടി ദിലീപ് പറഞ്ഞു. അതിനേക്കാൾ ഉപരിയായി ഇന്ത്യൻ താരങ്ങളുടെ സാഹോദര്യത്വമാണ് തനിക്ക് ഇഷ്ടമായത്. എല്ലാവരും സഹതാരങ്ങളെ പരസ്പരം പിന്തുണച്ചതായും ടി ദിലീപ് വ്യക്തമാക്കി.
ഫൈനലിലെ തോൽവിയിലും ഫിൽഡിംഗ് പരിശീലകന്റെ പ്രതികരണമുണ്ടായി. തോൽവിയിൽ എല്ലാവരും ദുഃഖിതരാണെന്ന് തനിക്കറിയാം. കഴിയാവുന്ന അത്ര മികച്ച പ്രകടനം പുറത്തെടുത്തു. എങ്കിലും മത്സരം ഇന്ത്യൻ ടീമിന് അനുകൂലമായില്ല. രാഹുൽ ദ്രാവിഡ് പറഞ്ഞതുപോലെ നമ്മുടെ പ്രകടനത്തിൽ അഭിമാനിക്കാം. എല്ലാവർക്കും തന്റെ അഭിനന്ദനങ്ങളെന്നും ടി ദിലീപ് പറഞ്ഞു.