
അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളിൽ ജോലി നേടാൻ സ്വപ്നം കാണുന്ന യുഎഇയിലെ ചെറുപ്പക്കാർക്ക് തിരിച്ചടി. എച്ച് 1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്താനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് യുഎഇയിലെ ടെക് പ്രൊഫഷണലുകൾക്ക് തിരിച്ചടിയാകുന്നത്. ഇത് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരെയും കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് യുഎസ് സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. നിലവിൽ വിസയുള്ളവർക്ക് ഈ നിയമങ്ങൾ ബാധിക്കില്ല. എന്നാൽ പുതിയ അപേക്ഷകർക്ക് ഈ വലിയ തുക തിരിച്ചടിയാകും. വർഷങ്ങളോളം അമേരിക്കൻ കമ്പനികളിൽ എച്ച് 1 ബി വിസയിൽ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പ്രതിഭകൾ ജോലി ചെയ്തിരുന്നു. എന്നാൽ പുതിയ നിയമം അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ടെക് മേഖലയിലുള്ളവരെ പ്രതിസന്ധിയിലിക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എച്ച്-1 ബി വിസ അപേക്ഷകര്‍ക്ക് തിരിച്ചടിയായി വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസ് നടത്തിയത്.
അമേരിക്കയില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയര്‍ത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്ന് ട്രംപ് പറഞ്ഞു.
Content Highlights: Google, Apple, Amazon, Meta to stop hiring UAE expats on pricey H-1B visa