
ഒമാനില്‍ കുടുംബങ്ങളെ കൊണ്ടുവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ തേടി എത്തുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. വേനല്‍ അവധിക്കാലത്തിന് ശേഷം സ്കൂളുകളിൽ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടി എത്തുന്നത് തുടരുകയാണ്.
ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലാണ് അഡ്മിഷന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. തലസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവേശത്തിനായി അപേക്ഷ നല്‍കിയത്. എന്നാൽ നഗരത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പുതിയ അഡ്മിഷന്‍ കുറവാണ്. മസ്‌കത്തിലും പരിസരങ്ങളിലുമുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നാം ഘട്ടപ്രവേശന സമയത്ത് സീറ്റുകള്‍ ഒഴിവ് വന്ന വിദ്യാലയങ്ങളിലാണ് ഇപ്പോള്‍ പ്രവേശനം ലഭിക്കുന്നത്. അതിനാൽ പല വിദ്യാര്‍ഥികള്‍ക്കും ഇഷ്ടസ്ളുകളില്‍ തന്നെ അഡ്മിഷന്‍ ലഭിക്കുന്നില്ല.
പുതിയ അധ്യായനവര്‍ഷം ആരംഭിച്ചെങ്കിലും മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ സംവിധാനത്തിലുമാണ് ഇപ്പോഴും അഡ്മിഷന് അപേക്ഷ നല്‍കേണ്ടത്.
അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിവിധ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പുതുതായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ പലരും വെയ്റ്റിങ് ലിസ്റ്റിലാണ്. എൽ കെ ജി മുതലുള്ള പ്രൈമറി ക്ലാസുകളിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്. സ്‌കൂളിന്റെ ശേഷിക്ക് ആനുപാതികമായി മാത്രമേ പുതിയ പ്രവേശനം ഡയറക്ടര്‍ ബോര്‍ഡ് അനുവദിക്കുന്നുള്ളൂ. ഇതോടെ അഡ്മിഷന് വേണ്ടിയുളള നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.
Content Highlights: Students seeking admission in Indian schools in Oman is increasing