
കുവൈത്തില്‍ ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിനായുളള പരിശോധന ശക്തമാക്കി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്. ഒരാഴ്ചക്കിടെ 32,000-ല്‍ അധികം ട്രാഫിക് നിയമലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിരവധി പ്രവാസികൾ പരിശോധനയ്ക്കിടെ അറസ്റ്റിലായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാപക ട്രാഫിക് പരിശോധനയാണ് കുവൈറ്റ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റെിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 32,000ത്തിലധികം കേസുകളാണ് ഇക്കാലയളവില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച 28 കുട്ടികളെയും പിടികൂടി. ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ പ്രായപരിധി എത്താത്ത ഇവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി. 1,041-ല്‍ അധികം വാഹനാപകടങ്ങളും ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 196 അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. 845 വാഹാനാപകടങ്ങള്‍ വാഹനങ്ങളുടെ നാശനഷ്ടത്തിനും കാരണമായി. ഗുരുതരമായ നിയമ ലംഘനം നടത്തിയ നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
കാലാവധി കഴിഞ്ഞ റെസിഡന്‍സി പെര്‍മിറ്റുകളുള്ള 106 പ്രവാസികളും തിരിച്ചറിയല്‍ രേഖകളില്ലാത്ത 34 പേരെയും അറസ്റ്റുചെയ്തു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ 38 പേരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെയും പിടികൂടി. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി മയക്കുമരുന്ന് നിയന്ത്രണ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. ട്രാഫിക് നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും തടയാന്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
Content Highlights: General Traffic Department intensifies inspections to detect traffic violators in Kuwait