
കുവൈത്തിൽ വ്യാജ മദ്യദുരന്തത്തിന് ശേഷവും രാജ്യത്ത് വ്യാജ മദ്യത്തിന് വന്‍ ഡിമാന്‍ഡ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് ശുവൈഖില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി. വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
വിഷ മദ്യം കഴിച്ച് നിരവധി പ്രവാസികള്‍ മരിച്ചതിന് പിന്നാലെയും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും വ്യാജമദ്യ വില്‍പ്പന തുടരുകയാണ്. ജലീബ് അല്‍ ഷുവൈക്കില്‍ പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയില്‍ രണ്ട് വാഹനങ്ങളില്‍ നിന്ന് വന്‍തോതില്‍ മദ്യം പിടികൂടി. ഒരു സ്‌കൂളിനോട് ചേര്‍ന്ന് മദ്യവില്‍പ്പന നടത്തിയിരുന്ന വാഹനമാണ് ആദ്യം പിടിച്ചെടുത്തത്. പൊലീസ് എത്തിയപ്പോള്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. വാഹനത്തില്‍ നിന്ന് 109 കുപ്പി വിദേശ നിര്‍മിത മദ്യം കണ്ടെടുത്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെസ്റ്റ് അബ്ദുള്ള അല്‍-മുബാറക്കില്‍ വ്യാജ മദ്യം വില്‍പ്പന നടത്തിയ മറ്റൊരു വാഹനവും സുരക്ഷാ സേന പിടിച്ചെടുത്തു. ഈ വാഹനത്തിന്റെ ഡ്രൈവറും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 47 കുപ്പി പ്രാദേശികമായി നിര്‍മിച്ച മദ്യം പരിശോധനയില്‍ കണ്ടെത്തി. മലയാളികള്‍ ഏറെയുള്ള മേഖലയിലായിരുന്നു വാഹനങ്ങളില്‍ വ്യാജ മദ്യ വില്‍പ്പന നടത്തി വന്നിരുന്നത്. രണ്ട് കേസുകളിലെയും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മദ്യ ദുരന്തത്തിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്.
Content Highlights: Fake alcohol demand high in Kuwait despite recent disaster.