
കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘകാരായ 260 ഓളം പ്രവാസികള്‍ അറസ്റ്റിലായി. നിയമങ്ങള്‍ ലംഘിച്ച് നിരവധി പ്രവാസികള്‍ രാജ്യത്ത് തുടരുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായാണ് രാജ്യ വ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുന്നത്.
തൊഴില്‍, താമസ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 258 പ്രവാസികളെയാണ് സുരക്ഷ സേന പിടികൂടിയത്. താമസരേഖകളും വിസയും കാലഹരണപ്പെട്ടവരായിരുന്നു പിടിയിലാവരില്‍ ഏറെയും. തൊഴില്‍ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍, വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവര്‍ തുടങ്ങിയവരും പരിശോധനയിൽ പിടിയിലായി.
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി പരിശോധനകള്‍ തുടരുന്നത്.
Content Highlights: Kuwait strengthens security measures