
കുവൈത്തില്‍ വിഷമദ്യം കഴിച്ച് മലയാളികള്‍ ഉള്‍പ്പെടെ മരിച്ചതിന് പിന്നാലെ അനധികൃത മദ്യനിര്‍മാണശാലകള്‍ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 67 പേര്‍ പിടിയിലായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പരിശോധനയിൽ പിടിയിലായത്.
കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് രാജ്യാവ്യാപകമായി പരിശോധന നടത്തുന്നത്. 10 മദ്യനിര്‍മാണ-വിതരണ ശാലകള്‍ പരിശോധനയില്‍ കണ്ടെത്തി. വന്‍തോതില്‍ മദ്യശേഖരവും പിടിച്ചെടുത്തു. വ്യവസായമേഖലയിലും-താമസമേഖലകളിലുമാണ് വ്യാജമദ്യ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്യോല്‍പാദനത്തിനുള്ള ഉപകരണങ്ങളും വിതരണത്തിനുള്ള കുപ്പികളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
മദ്യനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരും വിതരണക്കാരും അടക്കം 67 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശികളുടെ നേതൃത്വത്തിലാണ് മദ്യമാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മദ്യവിതരണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യക്കാരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക പരിശോധന നടത്തുന്നത്. വിഷമദ്യദുരന്തത്തില്‍ 23 പേരുടെ മരണമാണ് ഇതുവരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. 160 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. പലരുടെയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. പലരുടെയും കാഴ്ച ശക്തി നഷ്ടമായി. കിഡ്‌നി തകരാര്‍ സംഭവിച്ചവര്‍ക്കായി ഡയാലിസിസും തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights: Illegal liquor factories targeted after Kuwait poison deaths