
സർക്കാർ തസ്തികകളിൽ നിയമനം സ്വദേശികൾക്ക് മാത്രമാക്കുന്ന പദ്ധതി തുടരാൻ കുവൈത്ത് സർക്കാർ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെന്‍റ് ആക്ടിങ് ഡയറക്ടർ മുഹമ്മദ് അൽ മുസൈനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കി വരികയാണെന്ന് മുഹമ്മദ് അൽ മുസൈനി പ്രതികരിച്ചു.
'പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികൾ ആരോഗ്യ മന്ത്രാലയത്തിൽ പൂർത്തിയായി. പൊതുമരാമത്ത് മന്ത്രാലയവുമായി ബോധവൽക്കരണ പരിപാടികളും അഭിമുഖങ്ങളും ആരംഭിച്ചു. തൊഴിൽ അപേക്ഷകൾ തരംതിരിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ കമ്പോളത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ദേശീയ തന്ത്രത്തിനനുസരിച്ചാണ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെന്‍റ് പ്രവർത്തിക്കുന്നത്.' മുഹമ്മദ് അൽ മുസൈനി കൂട്ടിച്ചേർത്തു.
'കുവൈത്തിവത്ക്കരണത്തിനായി ദേശീയ തൊഴിൽ ക്വാട്ടകൾ തൊഴിൽ അതോറിറ്റി കമ്പനികളിൽ നടപ്പിലാക്കുന്നുണ്ട്. ബാങ്കുകളുടെ യൂണിയൻ, ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ എന്നിവയുമായി സഹകരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുകയും ചെയ്യും.' സർക്കാർ ജോലികളെ മാത്രം ആശ്രയിക്കാതെ സ്വകാര്യമേഖലയിലും പ്രവർത്തിക്കാൻ യുവക്കാളെ പ്രോത്സാഹിപ്പിക്കുകയാണ് കുവൈത്തിവത്ക്കരണത്തിന്റെ ലക്ഷ്യമെന്നും അൽ മുസൈനി വ്യക്തമാക്കി.
Content Highlights: Kuwait to tighten localization in government posts; expatriates concerned