ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് ജിസിസി, യുഎൻ ഇടപെടണമെന്ന് ആവശ്യം

സുരക്ഷാ കാര്യങ്ങളിൽ ജിസിസി രാജ്യങ്ങൾക്കിടയിലുള്ള പൂർണ്ണമായ ഐക്യദാർഢ്യം പ്രസ്താവനയിലൂടെ വീണ്ടും ആവർത്തിച്ചു

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് ജിസിസി, യുഎൻ ഇടപെടണമെന്ന് ആവശ്യം
dot image

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ സൗദി അറേബ്യയുടെയും ഖത്തറിന്റെയും എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായ ഭാഷയിൽ അപലപിച്ചു. കപ്പലുകളിലെ ജീവനക്കാരുടെ ജീവന് വലിയ ഭീഷണിയുയർത്തിയ ഈ നടപടി, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ജിസിസി പ്രസ്താവിച്ചു. ആഗോള ഊർജ്ജ വിതരണത്തെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി.

ഇതിനുപുറമെ, ബഹ്റൈനും കുവൈറ്റിനും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെയും ജിസിസി രാജ്യങ്ങൾ അപലപിച്ചു. കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷിതമായ യാത്രയും ഉറപ്പുനൽകുന്ന യുഎൻ രക്ഷാസമിതിയുടെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള ധാരണാപത്രത്തിന്റെ ലംഘനം കൂടിയാണ് ഇറാൻ നടത്തിയതെന്ന് ജിസിസി ചൂണ്ടിക്കാട്ടി.

സുരക്ഷാ കാര്യങ്ങളിൽ ജിസിസി രാജ്യങ്ങൾക്കിടയിലുള്ള പൂർണ്ണമായ ഐക്യദാർഢ്യം പ്രസ്താവനയിലൂടെ വീണ്ടും ആവർത്തിച്ചു. ജിസിസി ചാർട്ടറും സംയുക്ത പ്രതിരോധ കരാറും അനുസരിച്ച് ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മുഴുവൻ രാജ്യങ്ങൾക്ക് നേരെയുമുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കും. അതുകൊണ്ടുതന്നെ, ഇത്തരം ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഐക്യരാഷ്ട്രസഭയുടെ 51-ാം വകുപ്പ് അനുസരിച്ച് സ്വയം പ്രതിരോധിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ജിസിസിക്ക് പൂർണ്ണ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

ഈ ആക്രമണങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്ന് ജിസിസി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇത്തരം ശത്രുതാപരമായ പെരുമാറ്റങ്ങൾ മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സമാധാന അന്തരീക്ഷം തകർക്കുകയാണ്. ഇത് ആഗോള ഊർജ്ജ വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും കടുത്ത അപകടത്തിലേക്കാണ് തള്ളിവിടുന്നത്. ഈ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ജിസിസി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, യാതൊരുവിധ നിയന്ത്രണങ്ങളോ നിയമവിരുദ്ധമായ നികുതികളോ ഇല്ലാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇറാന്റെ ശത്രുതാപരമായ നീക്കങ്ങൾ നിബന്ധനകളില്ലാതെ എത്രയും വേഗം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജിസിസി പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

Content Highlights: The member states of the Gulf Cooperation Council (GCC) expressed their strongest condemnation and denunciation of the Iranian attacks targeting the Saudi tanker and the Qatari tanker while passing through the Strait of Hormuz, which endangered the lives of their crews. 

dot image
To advertise here,contact us
dot image