

മനാമ: സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. യഥാർത്ഥ ഫോട്ടോകളും അസൽ വീഡിയോ ദൃശ്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്തപരവും അർത്ഥവത്തുമായ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വിവരങ്ങളുടെ സത്യസന്ധതയും യഥാർത്ഥ സാഹചര്യവും സ്വഭാവവും മാറ്റിമറിക്കുന്ന തരത്തിലുള്ള തിരുത്തലുകളും വ്യാജ നിർമാണങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുമ്പോഴും പ്രചരിപ്പിക്കുമ്പോഴും ഉപയോക്താക്കൾ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യകൾ ബോധപൂർവവും നൈതികവുമായ രീതിയിൽ ഉപയോഗിക്കുന്നത് വിശ്വാസ്യതയും ഡിജിറ്റൽ മാധ്യമങ്ങളുടെ സമഗ്രതയും സംരക്ഷിക്കാൻ അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
Content Highlights: Bahrain has warned the public against using AI tools to create fake images and videos, highlighting concerns over misinformation, cyber misuse, and legal consequences.