സൗദിയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷ വാർത്ത; ഈ വർഷം 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കും

വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കേണ്ടി വരും

dot image

റിയാദ്: 2024ൽ വിവിധ രാജ്യങ്ങളിൽ നിന്നായി 59,000 സീസണൽ വിസകൾ അനുവദിക്കുമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കേണ്ടിവരും. മക്ക ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് നടന്ന വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 1.7 ദശലക്ഷത്തിൽ നിന്ന് 2.3 ദശലക്ഷമായി വർധിച്ചതായി വ്യവസായികളുമായുള്ള ഒരു സംഭാഷണ സെഷനിൽ അൽ-റാജ്ഹി അറിയിച്ചു. ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരം റിക്രൂട്ട്മെൻറുകൾ ആവശ്യമായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്യുന്ന കമ്പനികൾക്ക് താത്കാലിക അടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു.

സ്വദേശത്ത് നിന്ന് ലഭ്യമായില്ലെങ്കിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. വിദേശികളെ സീസണൽ വിസയിൽ റിക്രൂട്ട് ചെയ്യുമ്പോൾ തങ്ങളുടെ ജോലി ചെയ്യാൻ പ്രാപ്തരായ ആളുകളാണോ എന്ന് ഉറപ്പുവരുത്തണം. സീസണൽ വർക്ക് വിസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. ഹജ്ജ് ചെയ്യാൻ അനുവദിച്ചാൽ അത് ഗുരുതര നിയമലംഘനമാവും. അത്തരം സാഹചര്യത്തിൽ സീസണൽ വിസകൾ കമ്പനികൾക്ക് തങ്ങളുടെ ജോലി സുഗമമാക്കാൻ സഹായമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു.

സ്വകാര്യ മേഖലയിലെ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം 17 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായി ഉയർന്നു. വിഷൻ 2030 എന്ന ലക്ഷ്യത്തേക്കാൾ ഇത് 30 ശതമാനം കവിഞ്ഞു. ഇത് തൊഴിൽ വിപണിയിൽ സൗദി സ്ത്രീകളുടെ കാര്യക്ഷമത തെളിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ്, മക്ക ചേംബർ, മദീന ചേംബർ, ജിദ്ദ ചേംബർ, തായിഫ് ചേംബർ എന്നിവയെ മുസ്ലിം വ്യാപാരത്തിൻ്റെ കൂടിച്ചേരൽ സ്ഥലമാക്കി മാറ്റിയ മനാഫിയ എന്ന ആശയം സ്വീകരിക്കാൻ തുടങ്ങി.

dot image
To advertise here,contact us
dot image