ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യന് യോഗ്യതാ റൗണ്ടിലെ മത്സരങ്ങള്ക്കുള്ള ഇന്ത്യന് സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. പരിശീലകന് ഇഗോര് സ്റ്റിമാകാണ് 26 അംഗ സാധ്യത സംഘത്തെ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ കെ പി രാഹുല്, വിബിന് മോഹന്, എം എസ് ജിതിന് എന്നിവര് പട്ടികയില് ഇടം പിടിച്ചിട്ടുണ്ട്. കെ പി രാഹുലും വിബിന് മോഹനും മിഡ്ഫീല്ഡര്മാരായാണ് സാധ്യതാ പട്ടികയില് ഇടംനേടിയിരിക്കുന്നത്.മൂവരും തൃശൂര് സ്വദേശികളാണ്. എം എസ് ജിതിന് മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് രാഹുലും വിബിനും ജിതിന് കളിക്കുന്നത് നോര്ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയാണ്.
മോഹന്ബഗാന്റെയും മുംബൈ സിറ്റിയുടെയും കളിക്കാര് മെയ് 10ന് ആരംഭിക്കുന്ന ക്യാമ്പില് ഇടം നേടിയിട്ടില്ല. മോഹന് ബഗാന്റെ താരമായ മലയാളി താരം സഹല് അബ്ദുൾ സമദ് അടക്കമുള്ളവര്ക്ക് ഇതുമൂലം പട്ടികയില് ഉള്പ്പെട്ടിട്ടില്ല. ഐ ലീഗില് കളിക്കുന്ന നാല് താരങ്ങളും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട്. റിയല് കശ്മീരിന്റെ ഡിഫന്ഡര് മുഹമ്മദ് ഹമ്മാദ്, ഇന്റര് കാശിയുടെ മിഡ്ഫീല്ഡര് എഡ്മണ്ട് ലാല്റിന്ഡിഗ, മുഹമ്മദന്സിന്റെ മുന്നേറ്റതാരം ഡേവിഡ് ലാലന്സന്ഗ എസോള് എഫ് സിയുടെ സ്ട്രൈക്കര് ലാല്റിന്സുവാല എന്നിവരാണ് സാധ്യതാ പട്ടികയില് ഇടംനേടിയ ഐ ലീഗ് താരങ്ങള്. ജൂണ് ആറിന് കൊല്ക്കത്തയില് കുവൈത്തിനെതിരെയും പത്തിന് ദോഹയില് ഖത്തറിനെതിരെയുമാണ് ഇന്ത്യയുടെ യോഗ്യതാമത്സരങ്ങള്.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു.
ഡിഫൻഡർമാർ: അമേയ് ഗണേഷ് റണവാഡെ, ജയ് ഗുപ്ത, ലാൽചുങ്നുംഗ, മുഹമ്മദ് ഹമ്മദ്, നരേന്ദർ, നിഖിൽ പൂജാരി, റോഷൻ സിങ് നാവോറം.
മിഡ്ഫീൽഡർമാർ: വിബിൻ മോഹനൻ, കെ പി രാഹുൽ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ഇമ്രാൻ ഖാൻ, ഇസാക് വൻലാൽറുത്ഫെല, ജീക്സൺ സിങ് തൗനോജം, മഹേഷ് സിങ് നാവോറം, മുഹമ്മദ് യാസിർ, നന്ദകുമാർ ശേഖർ, സുരേഷ് സിങ് വാങ്ജാം.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ഡേവിഡ് ലാൽലൻസംഗ, എം എസ് ജിതിൻ, ലാൽറിൻസുവാല ലാൽബിയാക്നിയ, പാർഥിബ് ഗൊഗോയ്, റഹീം അലി.