റെഡ് കാര്‍ഡ്, പെനാല്‍റ്റി, സമനില; ഈസ്റ്റ് ബംഗാളിനെതിരായ ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി

ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു
റെഡ് കാര്‍ഡ്, പെനാല്‍റ്റി, സമനില; ഈസ്റ്റ് ബംഗാളിനെതിരായ ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഫെഡോര്‍ സെര്‍ണിച്ചും ഈസ്റ്റ് ബംഗാളിന് വേണ്ടി സോള്‍ ക്രെസ്‌പോയും ഗോള്‍ നേടി.

സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ലീഡെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. തുടക്കത്തില്‍ ഈസ്റ്റ് ബംഗാള്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പെട്ടെന്ന് തന്നെ താളം കണ്ടെത്തി. 23-ാം മിനിറ്റില്‍ ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍ണിച്ചാണ് കൊമ്പന്മാരെ മുന്നിലെത്തിച്ചത്. മലയാളി താരം കെ എല്‍ രാഹുലിന്റെ പാസില്‍ ഈസ്റ്റ് ബംഗാളിന്റെ ഡിഫന്‍സിലെ പിഴവ് മുതലെടുത്താണ് സെര്‍ണിച്ച് ഗോള്‍ സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി താരം സ്വന്തമാക്കുന്ന രണ്ടാം ഗോളാണിത്.

ആദ്യ പകുതിയുടെ അവസാനം ജീക്‌സണ്‍ സിങ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങിന് പെനാല്‍റ്റി വഴങ്ങേണ്ടി വന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹോള്‍ ക്രെസ്‌പോ ഈസ്റ്റ് ബെംഗാളിനെ ഒപ്പമെത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com