
ലണ്ടൻ: ക്ലബ് ഫുട്ബോൾ ലോകത്തെ ട്രാൻസ്ഫർ വിപണി സെപ്റ്റംബർ ഒന്നിനാണ് അവസാനിച്ചത്. എങ്കിലും താര കൈമാറ്റത്തിനുള്ള ചർച്ചകൾ തുടരുകയാണ്. ജനുവരിയിലാണ് ഇനി ഫുട്ബോൾ ട്രാൻസ്ഫർ വിപണി ഓപ്പണാകുക. മികച്ച താരങ്ങളെ സ്വന്തമാക്കാൻ ക്ലബുകൾ ഇപ്പോഴെ രംഗത്തുണ്ട്.
ഇംഗ്ലണ്ട് വിങ്ങറും മാഞ്ചസ്റ്റർ താരവുമായ ജേഡൻ സാഞ്ചോയെ തിരികെ എത്തിക്കാനാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ആഗ്രഹം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങൾക്കിടയിലാണ് സാഞ്ചോയെ തേടി മുൻ ടീം വീണ്ടുമെത്തിയിരിക്കുന്നത്. നോർവെ മധ്യനിര താരം മാർട്ടിൻ ഒഡേഗാഡിനെ ടീമിൽ നിലനിർത്തുകയാണ് ആഴ്സണൽ ലക്ഷ്യം.
അർജന്റീനയുടെ ലോകകപ്പ് ഹീറോയും മാഞ്ചസ്റ്റർ സിറ്റി താരവുമായ ജുലിയൻ അൽവാരസിനെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡിന് താൽപ്പര്യം. ഈജിപ്ത് മുന്നേറ്റ താരവും ലിവർപൂളിന്റെ കരുത്തുമായ മുഹമ്മദ് സലായിൽ സൗദിയുടെ കണ്ണുകൾ ഇപ്പോഴുമുണ്ട്. സലായുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് സൗദി പ്രോ ലീഗ് ഡയറക്ടർ മൈക്കൽ എമെനാലോ പറഞ്ഞു.
റിച്ചാർലിസണിനെ ടോട്ടനത്തിൽ നിന്ന് തട്ടിയെടുക്കാൻ അൽ ഇത്തിഹാദ് രംഗത്തുണ്ട്. ഇത് സാധ്യമായാൽ കരീം ബെൻസീമയ്ക്കൊപ്പം ബ്രസീലിൽ സ്ട്രൈക്കറിന് സ്ഥാനം ലഭിക്കും. ബ്രന്റ്ഫോർഡിന്റെ ഇവാൻ ടോണിയെയും ആസ്റ്റൺ വില്ലയുടെ ഒലി വാറ്റ്കിൻസിനെയും ആർബി ലെയ്പ്സിഗിന്റെ ബെഞ്ചമിൻ സെസ്കോയെയും ടീമിലെത്തിക്കാനാണ് ചെൽസി ലക്ഷ്യമിടുന്നത്.
സ്വിസർലാൻഡ് പ്രതിരോധ താരം ഫാബിയൻ ഷാറിനെ ടീമിൽ നിലനിർത്താനാണ് ന്യുകാസിൽ യുണൈറ്റഡിന്റെ നീക്കം. ഖാനെ താരം ആന്ദ്രേ ആയൂ അൽ സദ്ദിനായുള്ള ശ്രമങ്ങൾ സജീവമാക്കാനാണ് ഷെഫീൽഡ് യുണൈറ്റഡിന്റെ നീക്കം. നോട്ടിങ്ഹാം ഫോറസ്റ്റുമായുള്ള കരാർ അവസാനിച്ചതോടെ സൗജന്യമായി താരത്തിനെ സ്വന്തമാക്കാൻ കഴിയും.