

അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവരുകയാണ്.
ചിത്രം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാകും ഒടിടിയിലൂടെ പുറത്തിറങ്ങുക എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പോസ്റ്റർ ഡിസൈനിലും വാക്കുകളിലുമെല്ലാം പഴമയുടെ രസക്കൂട്ടുകളുമായാണ് പദയാത്ര എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. മുഖ്യ സംവിധാന സഹായി മീരസാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം പ്രവീൺ കുമാർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ് തുടങ്ങിയവരാണ് അണിയ പ്രവർത്തകർ.
പദയാത്ര " ആദ്യം ഫിലിം ഫെസ്റ്റിവൽ റിലീസ് - പിന്നീട് OTT റിലീസ്!!❤️ #Mammootty
— ꜰʀɪɴɪʟ ꜰʀᴀɴᴄɪꜱ (@FrinilF) April 20, 2026
ഒരു " അടൂർ " ചിത്രം pic.twitter.com/i7zobNuhmi
1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ അടൂർ സിനിമകളിൽ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനിൽ വില്ലനായ ഭാസ്‌കര പട്ടേലർ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
Content Highlights: Mammootty-Adoor film Padayathra to release on OTT instead of theatres