

അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതെല്ലാം മറികടന്ന് സിനിമ റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് നാളെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കും എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഏപ്രിൽ 30 ന് ജനനായകൻ തിയേറ്ററുകളിൽ എത്തും. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.
As per Valaipechu, #JanaNayagan is likely to receive its censor certificate tomorrow, with an April 30 release being planned. However, multiple TN distributors who had acquired the film for ₹103 Cr on an MG basis have backed out following a piracy leak. pic.twitter.com/UopY43lZI4
— Khalid Imran Khan (@khalidsmarti) April 14, 2026
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
Content Highlights: Jananayagan to get censor certificate soon, release by april end says report