

ആരാധകർ ഏറെയുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ റഹ്‌മാൻ നടത്തിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എ ആർ റഹ്‌മാൻ പറഞ്ഞിരുന്നു. തനിക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതായും അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നതെന്ന് റഹ്മാന്‍ ബിബിസി ഏഷ്യൻ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ പരാമർശം വലിയ രീതിയിൽ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി ഏതുകയാണ് എ ആർ റഹ്‌മാൻ. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ നാട് കൂടിയാണ് ഇന്ത്യ എന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.
'സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
A.R.Rahman speaks out & responds with clarity.#ARRahman ❤ pic.twitter.com/0YiFOJMA2v
— A.R.Rahman News (@ARRahman_News) January 18, 2026
ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബഹുസ്വരതയുടെയും ആഘോഷത്തിൻ്റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ 'ഝാല' എന്ന സൃഷ്ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെൻ്റർ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ നിർമ്മിച്ചത്, ഹാൻസ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നൽകിയ ബഹുമതി വരെ. ഓരോ യാത്രയും എൻ്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’- റഹ്മാൻ കൂട്ടിച്ചേർത്തു. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തൻ്റെ "മാ തുഝേ സലാം/വന്ദേ മാതരം" എന്ന ഗാനം ആലപിക്കുന്നതിൻ്റെ ദൃശ്യത്തോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights: AR Rahman stated that he regrets his words being misunderstood and clarified that his remarks were interpreted differently than intended.