

മലയാള സിനിമയ്ക്ക് നിരവധി ത്രില്ലറുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ബോളിവുഡിലേത്ത് പോലെ മലയാള സിനിമയിലും അഭിനേതാക്കൾ ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണെന്ന് പറയുകയാണ് സംവിധായകൻ. ലോകയുടെ വിജയത്തോടെ മിക്ക നടന്മാരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ വിജയം ബോക്‌സ് ഓഫീസിനെ ആശ്രയിച്ചിരിക്കെ അവരെ താന്‍ കുറ്റം പറയില്ലെന്നും എന്നാല്‍ ഒരേപോലുള്ള സിനിമകള്‍ തന്നെ ചെയ്താല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മടുക്കുമെന്നും ജീത്തു പറഞ്ഞു.
'ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും പല നടന്മാരും തങ്ങളുടെ ഇമേജില്‍ കുടുങ്ങിക്കിടക്കുകയാണ്. നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ തങ്ങളെ വെറുക്കും എന്ന ഭയമാണ് അവര്‍ക്ക്. സംവിധായകന്‍ എന്ന നിലയില്‍, എനിക്ക് താല്‍പര്യം വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ്. അതിനാല്‍ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുന്നവരാകണം നടന്മാര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമകളുടെ പശ്ചാത്തലത്തില്‍ മിക്ക താരങ്ങളും ഇപ്പോള്‍ ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ്,' ജീത്തു ജോസഫ് പറഞ്ഞു.
ലോകയുടെ വിജയത്തോടെ മിക്ക നടന്മാരും ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു. സിനിമ വിജയിക്കുമോ എന്ന ആശങ്കയെ തുര്‍ന്ന് അഞ്ചോളം സിനിമകള്‍ ഉപേക്ഷിച്ച നടന്മാര്‍ വരെയുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. 'ഏത് തരം സിനിമകളാണ് അതെല്ലാം എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അതെല്ലാം റിയലിസ്റ്റിക് സിനിമകളായിരുന്നുവെന്നും അതിലൊന്ന് കോമഡിയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമകളിലൊന്നും ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അതിനാല്‍ അദ്ദേഹം ഇപ്പോള്‍ അത്തരം കഥാപാത്രങ്ങളാണ് നോക്കുന്നത്. അതിലൂടെ പാന്‍ ഇന്ത്യന്‍ റിലീസിനാണ് ലക്ഷ്യമിടുന്നത്. കാരണം, സമീപകാലത്തായി, കന്നഡയിലും തെലുങ്കിലും മലയാളത്തിലും പാന്‍ ഇന്ത്യന്‍ വിജയങ്ങള്‍ ഉണ്ടാകുന്നുണ്ട്,' ജീത്തു പറയുന്നു. താരങ്ങളുടെ വിജയം ബോക്‌സ് ഓഫീസിനെ ആശ്രയിച്ചിരിക്കെ അവരെ താന്‍ കുറ്റം പറയില്ലെന്നും എന്നാല്‍ ഒരേപോലുള്ള സിനിമകള്‍ തന്നെ ചെയ്താല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മടുക്കുമെന്നും ജീത്തു പറഞ്ഞു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
Content Highlights: Jeethu Joseph says stars are behind pan-Indian cinema