

അഞ്ചു സിനിമകളിൽ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചിട്ടും ഒരു ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ലഭിച്ചത് കളങ്കാവൽ സിനിമയുടെ പ്രീ റിലീസിൽ വെച്ചാണെന്ന് സിനിമയുടെ പോസ്റ്റർ ഡിസൈനർ ആൻ്റണി സ്റ്റീഫൻസ് ക്രോം. മമ്മൂട്ടിയെ ആദ്യമായി നേരിൽ കണ്ട അനുഭവവും ആന്റണി പങ്കുവെച്ചു. ചന്ദ്രനിൽ പോയിട്ട് തിരിച്ചു വന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതെ മാനസികാവസ്ഥയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും ആൻ്റണി സ്റ്റീഫൻ കൂട്ടിച്ചേർത്തു.
'റോഷാക്കിന്റെ പോസ്റ്ററുകൾ ചെയ്തു അയച്ചു കൊടുത്ത് അതിന്റെ റിസൾട്ട് എന്താണെന്നു അറിയാതെ ഫുൾ ടെന്ഷനിൽ ഇരിക്കുമ്പോൾ ജേർജേട്ടൻ വിളിച്ചു, മമ്മുക്ക എന്നെ കാണണം എന്ന് പറഞ്ഞിരിക്കുന്നു… സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന മമ്മുക്കയെ നേരിൽ കാണുന്നതിൽ അതിയായ സന്തോഷവും, പോസ്റ്ററുകൾ കണ്ടിട്ട് എന്താവും അദ്ദേഹം പറയാൻ പോകുന്നത് എന്നാലോചിച്ചു പരിഭ്രമവും തോന്നി…
എന്തായാലും മമ്മുക്കയെ കാണാം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാം എന്ന ചിന്തയിൽ ഞാൻ ഇറങ്ങി. കടവന്ത്രയിലെ വീടിന്റെ ഗേറ്റുകൾ ഓരോന്നായി എന്റെ മുന്നിൽ തുറന്നു , സന്ദർശകർക്കായുള്ള ഇടത്തിൽ ഇരിക്കവേ ചില്ലുവാതിൽ തള്ളി തുറന്നു മുന്നിലേക്ക് വന്നു. "ഡിസൈനർ" അല്ലേ ?
എപ്പോഴുമുള്ള ആ ഗൗരവ ഭാവം വിടാതെ തന്നെ ചോദിച്ചു ഉള്ളിൽ നിന്നും പൊന്തി വന്ന അന്താളിപ്പിനെ മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് "അതേ" എന്ന് ഞാൻ പറഞ്ഞു ലാപ്ടോപ്പോ ടാബോ ഒന്നും ഇല്ലേ ? എന്റെ ശൂന്യമായ കൈകളിലേക്ക് നോക്കി മമ്മുക്ക ചോദിച്ചു. അബദ്ധം മനസ്സിലായ ഞാൻ ചമ്മലോടു കുടി ഇല്ലന്ന് പറഞ്ഞു. ചെറുതായി ചിരിച്ചു കൊണ്ട് മമ്മുക്ക അദ്ദേഹത്തിന്റെ ഫോൺ തുറന്ന് ഞാൻ അയച്ചു കൊടുത്ത പോസ്റ്റർ ഓരോന്നായി എടുത്ത് അഭിപ്രായം പറയാൻ തുടങ്ങി.

എല്ലാം മമ്മുക്കക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു.. ഫോണ്ട് സൈസ് വലുതാക്കൽ പോലുള്ള ചെറിയ തിരുത്തലുകൾ മാത്രം കുറച്ചു നേരം സംസാരിച്ചു ഈ രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞു മമ്മുക്ക എന്നെ യാത്രയാക്കി ആ പരിഭ്രമത്തിനിടയിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ തോന്നിയില്ല, ശേഷം മമ്മുക്കയോടൊപ്പം 5 സിനിമയിൽ വർക്ക് ചെയ്തു പല തവണ കണ്ടു , പക്ഷേ അപ്പോളൊക്കെയും ഒപ്പം നിന്ന് ഒരു പടം എടുക്കണം എന്ന ആഗ്രഹം സാധിച്ചില്ല.
ഇന്നലെ കളംകാവലിന്റെ ലോഞ്ച് ഫങ്ക്ഷനിൽ പോകുമ്പോൾ ഇന്നെന്തായാലും എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ ഇങ്ങനെ സ്റ്റേജിലേക്ക് വിളിച്ചു ചേർത്ത് നിർത്തി കൊണ്ടാവുമെന്നു വിചാരിച്ചില്ല,, താങ്ക് യു മമ്മുക്ക. ചന്ദ്രനിൽ പോയിട്ട് തിരിച്ചു വന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതെ മാനസികാവസ്ഥയാണ് ഇതെഴുതുമ്പോഴും എന്റെയുള്ളിൽ,' ആൻ്റണി സ്റ്റീഫൻസ് ക്രോം പറഞ്ഞു.
Content Highlights: Poster designer Antony Stephens Crome shares his experience of taking a photo with Mammootty