

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൽ വിനായകൻ നായകനാണെന്നും മമ്മൂട്ടി പ്രതിനായകനാണെന്നും നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ പ്രീ റിലീസ് ചടങ്ങിലാണ് നടന്റെ പ്രതികരണം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് തന്റെ കഥാപാത്രം ഇഷ്ടപ്പെടാൻ സാധ്യത ഇല്ലെന്നും തനിക്ക് ആദ്യം ഓഫർ ചെയ്തിരുന്നത് വിനായകന്റെ വേഷമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
'കുറേക്കാലത്തിന് ശേഷം എന്റെയൊരു സിനിമ ഇറങ്ങുകയാണ്. ഈ സിനിമയ്ക്ക് കുറച്ച് കാലതാമസം ഉണ്ടായിരുന്നു. കാരണമെല്ലാം നിങ്ങൾക്ക് അറിയാം. ഇത് ഞാൻ വളരെ ആഗ്രഹിച്ച് ചെയ്ത സിനിമയാണ്. ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനും അങ്ങനെ തന്നെയാണ്. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ സിനിമയും വളരെ സന്തോഷത്തോടെ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ, ഒരു സമാധാനമാണ്.
നമുക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കും, പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഉണ്ടാകും എന്നുള്ളൊരു ആത്മവിശ്വാസം. ഈ സിനിമയും അങ്ങനെയാണ്. ഇതൊരു പരീക്ഷണ സിനിമയെന്നല്ല. സിനിമകളെല്ലാം പരീക്ഷണങ്ങൾ തന്നെയാണ്. അങ്ങനെ അല്ലാത്തൊരു സിനിമയും ഇറങ്ങുന്നില്ല. 10 കോടിയുടെ ആയാലും 100 കോടിയുടെ ആയാലും. എല്ലാം പരീക്ഷണങ്ങളാണ്. അത് വിജയിക്കുന്നത് വരെ പരീക്ഷണമാണ്. ഈ സിനിമയും അങ്ങനെയാണ്.

എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന്. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാൻ നായകനാണ് പക്ഷെ പ്രതിനായകനാണ്,' മമ്മൂട്ടി പറഞ്ഞു.
Content Highlights: Mammootty says he is the villain in the movie Kalamkaval