

ഗൗരി കിഷന് ഇന്നലെ പ്രസ് മീറ്റിനിടെ ഉണ്ടായ സംഭവത്തിൽ നിരുപാധികം ക്ഷമ ചോദിച്ച് സിനിമയുടെ സംവിധായകൻ അബിൻ ഹരിഹരൻ. തനിക്ക് അത് ഒഴിവാക്കാമായിരുന്നുവെന്നും തനിക്ക് ഈ സംഭവം ഒരു ഷോക്ക് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രസ് മീറ്റുകൾ നടത്തി തനിക്കും വലിയ പരിചയമില്ലെന്നും അബിൻ കൂട്ടിച്ചേർത്തു. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമാണ് സംവിധായകൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് ആദ്യ പ്രതികരണം നടത്തിയത്.
'ഇന്നലെ നടന്ന വിഷയത്തിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു…എനിക്ക് അത് ഒഴിവാക്കാമായിരുന്നു പക്ഷേ അതിന് എന്റെ സൈഡിൽ വേറെ കാര്യങ്ങളുണ്ട്. ഞാൻ അവിടെ ശബ്ദം ഉയർത്തിയില്ലെന്ന് നിരവധി പേർ പറഞ്ഞു അതുകൊണ്ടാണ് ഞാൻ ക്ഷമ ചോദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും ഒരു ഷോക്ക് ആയിരുന്നു...പ്രസ് മീറ്റ് എനിക്കും പുതിയതാണ് ഞാൻ അങ്ങനെ പങ്കെടുത്തിട്ടില്ല. ഗൗരി സംസാരിക്കുമ്പോൾ അവിടെ ഞാനും അയാളോട് കയർത്താൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. ഞാനും പൂർണമായും ഗൗരിക്ക് ഒപ്പം തന്നെയാണ്…ഇതുപോലെ പ്രസ് മീറ്റുകളിൽ പടത്തെക്കുറിച്ച് സംസാരിക്കുന്നതിന് അപ്പുറം മറ്റ് കാര്യങ്ങൾ ഒഴിവാക്കണം. എന്റെ സിനിമയിൽ സ്ത്രീകളെ നല്ലത് പോലെയാണ് കാണിക്കുന്നത്…അവരുടെ കഴിവിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്', സംവിധായകൻ അബിൻ ഹരിഹരൻ പറഞ്ഞു.
അതേസമയം, നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. എന്നാൽ പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധായകനും നായകനും നേരെ വിമർശനവും ഉയർന്നിരുന്നു. ഇതിന് ശേഷം ചെന്നൈ പ്രസ്സ് ക്ലബ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
Content Highlights: Director Abin reacts to gouri kishan incident