

ഇസ്രയേലിൽ നടക്കുന്ന ഫിലിം കള്‍ച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി. ഈ മാസം ഡിസംബറിൽ നടക്കുന്ന 'വെലൽ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് അദ്ദേഹം നിരസിച്ചത്. ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചതെന്ന് ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.
'വരുന്ന ഡിസംബർ മാസത്തിൽ ഇസ്രയേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രയേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാൽ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു. പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ പലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്', ബ്ലെസി പറഞ്ഞു.
നേരത്തെ ഇന്ത്യയിൽ ഇ ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്നും ബ്ലെസി ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്ക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ വരുമ്പോൾ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷൻ വലുതാണ്." ബ്ലെസി പറഞ്ഞു.
Content Highlights: Blessy declines invitation to israel film festival