
'ഇഷ്ടമല്ലെടാ', 'ചുണ്ടത്ത് ചെത്തിപ്പൂ', 'മാട്ടുപ്പെട്ടി കോവിലിലേ' തുടങ്ങി മലയാളികൾക്ക് നിരവധി ഗങ്ങൾ സമ്മാനിച്ച ഗായികയാണ് ചിത്ര അയ്യർ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാക്കാൻ ഒരുങ്ങുകയാണ് ഇവർ. താൻ എവിടെയും പോയിട്ടില്ലെന്നും എന്നാൽ ജീവിതത്തിന്റെ സകല ഭാവനകളും ആസ്വദിക്കുകയാണെന്ന് പറഞ്ഞ ചിത്ര ഒരിക്കൽ സംഗീതത്തിൽ നിന്ന് വിരമിക്കാൻ തീരുമാനമെടുത്തിരുന്നതായും വെളിപ്പെടുത്തി. രണ്ട് തവണ കോവിഡ് തന്നെ പിടികൂടിയെന്നും ശബ്ദത്തെ ബാധിച്ചതായും ചിത്ര പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ.
'എങ്ങും പോയിട്ടില്ല, ഇതെന്റെ നാടല്ലേ. സിനിമാ ഗാനങ്ങള്‍ പാടുന്നില്ലെന്നത് ശരിയാണ്. അവസരങ്ങള്‍ ലഭിക്കണ്ടേ. അതുകൊണ്ട് അഭിനയത്തിലേക്ക് കടന്നു. ഇപ്പോള്‍ വീണ്ടും സ്‌റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാന്റുണ്ട്. ആരോടും ചാന്‍സ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെയാണ്. അല്ലാതെ എന്നെ ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ ആരും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതല്ല. അവസരങ്ങള്‍ ചോദിക്കണമായിരുന്നു.
സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളര്‍ത്തു മൃഗങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് എന്റെ ലോകം. പാടാനിഷ്ടമാണ്. പാചകം ചെയ്യാനും. ജീവിതത്തിലെ സകല വേഷങ്ങളും ഞാന്‍ ആസ്വദിക്കുന്നു. കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താല്‍ ഷോകള്‍ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. കോവിഡ് രണ്ട് തവണ പിടികൂടി. ശബ്ദത്തെ ബാധിച്ചു. വയ്യാതായി. സംഗീത ലോകത്തു നിന്ന് വിരമിക്കാം എന്നുവരെ തീരുമാനിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് കടന്നത്,' ചിത്ര അയ്യർ പറഞ്ഞു.
Content Highlights: Singer Chitra Iyer says she caught COVID twice and it affected her voice