
ഹാൽ സിനിമയ്ക്ക് പിന്നാലെ ഇന്ന് പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്‍റെ വെട്ട്. ഇന്ദ്രൻസും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററില്‍ എത്തിയത് 9 മാറ്റങ്ങൾ വരുത്തിയതിന് ശേഷം. ഓഗസ്റ്റ് 1 ന് ആയിരുന്നു സിനിമയുടെ റിലീസ്
ആദ്യം പദ്ധതിയിട്ടിരുന്നത്. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നേരെ കട്ട് പറഞ്ഞിരിക്കുന്നത്. എൻ ആർ സി അടക്കമുള്ള വിഷയങ്ങൾ സിനിമയിൽ പരാമര്‍ശിച്ചതിനെതിരെയും സിബിഎഫ്സി നിലപാടെടുത്തു.
കഴിഞ്ഞ ദിവസമാണ് ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമയിലും സെൻസർ ബോർഡ് കട്ട് പറഞ്ഞതിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നത്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അതേസമയം, നേരത്തെ ആഗസ്റ്റ് 1ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസറിങ്ങുമായി
ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്ന് പ്രെെവറ്റിന്‍റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. U/A സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.
Content Highlights: censor board also took action against Indrans' film Private