
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. സിനിമയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 മൂന്ന് വർഷത്തിന് ശേഷം ഒക്ടോബർ 2 ന് തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ കേളരത്തിലെ പ്രദർശനം വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരുന്നു. സിനിമയുടെ ആദ്യ രണ്ടു ദിവസത്തെ കളക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇപ്പോഴിതാ, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.
ബിസിനസുമായി ബന്ധപ്പെട്ട തർക്കങ്ങൾ സിനിമയിൽ സ്വാഭാവികമാണെന്നും ഫിയോക്ക് ഭാരവാഹികളുമായും വിതരണക്കാരുമായും
ഫിലിം ചേംബർ ഉടൻ ചർച്ച നടത്തുമെന്നും വിവരമുണ്ട്. പ്രദർശനത്തിന് മുമ്പ് കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി. എന്നാൽ വിതരണക്കാർ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നേടിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
content highlights: Film Chamber says issues will be resolved before Kantara 2's release