
'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ ലോഞ്ച് ഇവന്‍റ് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ ജഗദീഷ് നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്.
'വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ നിൽക്കുന്നത്. കരിയറിൽ ഒട്ടേറെ ടേണിങ് പോയിന്‍റുകള്‍ എനിക്ക് വന്നിട്ടുണ്ട്. ആദ്യ ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ, ശേഷം പ്രിയനോടൊപ്പമുള്ള സിനിമയിൽ മൂന്ന് നായകന്മാരിൽ ഒരാളായി. ഇൻ ഹരിഹര്‍ നഗര്‍, സ്ഥലത്തെ പ്രധാന പയ്യൻസ് അങ്ങനെ ഒട്ടേറെ സിനിമകള്‍ അങ്ങനെ വന്നിട്ടുള്ളതാണ്. എന്നാൽ നെഗറ്റീവ് റോളിൽ എന്‍റെ ഏറ്റവും വലിയ ടേണിങ് പോയിന്‍റ് മാർക്കോയിലെ ടോണി ഐസക്കാണ്. അതിന് ഹനീഫ് അദേനിയോടും ഷെരീഫ് മുഹമ്മദിനോടും എനിക്ക് വളറെ കടപ്പാടുണ്ട്. അവര്‍ക്ക് എന്നിലുള്ള ആത്മവിശ്വാസമായിരുന്നു അത്.
പ്രേക്ഷകർ കാശുമുടക്കി ഒരു സിനിമ കാണുമ്പോള്‍ അതിൽ ഓരോ എലമെന്‍റിനും ബേസിക് സിൻസിയറിറ്റി ഉണ്ടാവണം. അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന പ്രേക്ഷകരാണ് നമുക്കുള്ളത് എന്നതിൽ അഭിമാനിക്കാം. ഇനി പേഴ്സണലായിട്ട് ഒരു കാര്യം പറയാം. എല്ലാവരും എന്നോട് ചോദിക്കും സ്ക്രീനിൽ, ഏത് ക്യാരക്ടറുമായിട്ടാണ് എന്‍റെ വ്യക്തിപരമായ സ്വഭാവം ചേർന്നിരിക്കുന്നത് എന്ന്. ചിലർ പറയും അപ്പുക്കുട്ടനെ പോലെയാണെന്ന്, വേറെ ചിലർ മാർക്കോയിലെ ടോണിയെ പോലെ ക്രൂരനാണെന്ന് പറയും. ഇന്ന് സംവിധായകൻ പോളിന്‍റെ അനുവാദത്തോടെ ഞാൻ ആ രഹസ്യം പറയുകയാണ്. കാട്ടാളനിലെ അലിയെ പോലെയാണ് ഞാൻ, അത്രമാത്രം പറയാം. സിറ്റുവേഷൻ അനുസരിച്ച് റിയാക്ട് ചെയ്യുന്നയാളാണ് ഞാൻ. സോഫ്റ്റാണ്, ഹാര്‍ഷാണ്, സ്ട്രോങ്ങാണ്, സെന്‍റിമെന്‍റലാണ്, ഇമോഷണലാണ്, ആവശ്യം വന്നാൽ രണ്ടിടി ഇടിക്കാൻ തയ്യാറുള്ളവനുമാണ് അതാണ് അലി', ജഗദീഷ് പറഞ്ഞു.
മുൻപ് 'മാർക്കോ' സിനിമയുടെ റിലീസിന് മുമ്പ് ഒരു അഭിമുഖത്തിൽ തന്‍റെ കരിയറിലെ ഏറ്റവും ക്രൂരമായ വേഷമാണ് താന്‍ ചെയ്തിരിക്കുന്നത് എന്ന് ജഗദീഷ് വെളുപ്പെടുത്തിയത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതുപോലെ ഈ വെളിപ്പെടുത്തലും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന കാട്ടാളനിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Jagadish says about the character of kattalan new movie