
വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച ജോജു ജോർജ് ഇപ്പോൾ നായകനായയും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുൻ നിരയിൽ ഉണ്ട്. മലയാളത്തിനപ്പുറം തമിഴിലും നടൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രങ്ങളായ റെട്രോയിലും, തഗ് ലൈഫിലും ജോജു പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജ എന്ന സിനിമയിൽ പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ.
ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റും പറയുന്ന പരിചയം മാത്രമാണ് തനിക്ക് മമ്മൂട്ടിയുമായി ഉള്ളതെങ്കിലും അദ്ദേഹം തന്നെ ശ്രദ്ധിക്കുമായിരുന്നെന്ന് ജോജു പറഞ്ഞു. മമ്മൂട്ടി തന്നെ ഒരുപാട് സ്ഥലങ്ങളിൽ റെക്കമെന്റ് ചെയ്തിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. രാജാധിരാജ എന്ന സിനിമയില്‍ തനിക്ക് ഒരു സീന്‍ അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മമ്മൂട്ടിയാണ് തന്നെ സഹായിച്ചതെന്നും ജോജു പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്‍ക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്.
അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്‌നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ് തന്നത്. അങ്ങനെയാണ് ആ സീന്‍ റെഡിയായിട്ട് ഞാന്‍ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്,’ ജോജു പറയുന്നു.
അതേസമയം, ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലാണ് ജോജു ഒടുവിലായി സ്‌ക്രീനിലെത്തിയത്. ഇരു സിനിമകളും സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ജോജുവിന്‍റെ പ്രകടനം ഏറെ കയ്യടകള്‍ നേടിയിരുന്നു.
Content Highlights: Joju George speaks about Mammootty