തൊമ്മനും മക്കളിലും ആദ്യത്തെ പ്ലാൻ ലാലും രാജുവുമായിരുന്നു; അത് നടക്കാത്തതിന്റെ കാരണം പറഞ്ഞ് ബെന്നി പി നായരമ്പലം

മമ്മൂട്ടിയും ലാലും രാജൻ പി ദേവും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു തൊമ്മനും മക്കളും. അക്കാലത്ത് വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിന് ഇന്നും ആരാധകരുണ്ട്

dot image

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് ബെന്നി പി നായരമ്പലം. എന്റർടെയ്ൻമെന്റ് തിരക്കഥകളൊരുക്കി സൂപ്പർ ഹിറ്റാക്കുന്നതിൽ പ്രത്യേക കഴിവുള്ളയാളാണ് ബെന്നി പി നായരമ്പലം. ഛോട്ടാം മുംബൈ, ചട്ടമ്പിനാട്, തൊമ്മനും മക്കളും , അണ്ണൻ തമ്പി എന്നിങ്ങനെ ഒരുപാട് ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്.

മമ്മൂട്ടിയും, ലാലും, രാജൻ പി ദേവും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു തൊമ്മനും മക്കളും. അക്കാലത്ത് വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. എന്നാൽ തൊമ്മനും മക്കളും ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെയും ജയസൂര്യയെയും ലാലിനെയും (സിദ്ധിഖ് ലാലിലെ ലാൽ) വെച്ചായിരുന്നു എന്ന് പറയുകയാണ് ബെന്നി. ആ സമയത്ത് പൃഥ്വിരാജിന് മണിരത്‌നത്തിന്റെ ചിത്രം വന്നതുകൊണ്ട് പിന്നീട് പിൻമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'തൊമ്മനും മക്കളും ആദ്യം പൃഥ്വിരാജ്, ജയസൂര്യ, ലാലേട്ടൻ ( സിദ്ധിഖ് ലാലിലെ ലാൽ) എന്നിവരെ വെച്ച് ചെയ്യാൻ ആലോചിച്ച സിനിമയാണ്. ലാൽ ക്രിയേഷനാണ് പ്രൊഡക്ഷൻ. രാജൻ പി ദേവിന്റെ റോളിൽ ലാൽ, പൃഥ്വിരാജും ജയസൂര്യയും രണ്ട് മക്കളുടെ റോൾ എന്നിങ്ങനെയായിരുന്നു അന്ന് ആലോചിച്ചത്. ഈ ട്രാക്ക് തന്നെ, ഇതിനൊപ്പം ലവ് ട്രാക്ക് ഡെവലപ്പ്‌മെന്റുമുണ്ടായിരുന്നു.

പിന്നീട് രാജു വന്ന് കഥ കേട്ടു. കഥ കേട്ടപ്പോൾ തന്നെ ചിരിച്ച് ചിരിച്ച് തലകുത്തി മറിഞ്ഞ് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടാണ് പുള്ളി പോയത്. പക്ഷെ, നമ്മൾ തീരുമാനിച്ച ഒരു ഡേറ്റിൽ രാജുവിന് മണിരത്‌നത്തിന്റെ പടം വന്നു. ആ സമയത്ത് മണിരത്‌നത്തിന്റെ പടം ഭയങ്കര സംഭവം ആണല്ലോ.

മണിരത്‌നത്തിന്റെ പടം വന്നിട്ടുണ്ട് ലാലേട്ടാ എന്ന് പൃഥ്വി പ്രൊഡ്യൂസറിനോട് പറഞ്ഞു. പക്ഷെ ഡേറ്റ് കൃത്യമായി പറഞ്ഞിട്ടില്ല. അങ്ങനെ ഡേറ്റ് ക്ലാഷ് ആയപ്പോൾ രാജുവിന് വരാൻ പറ്റാത്ത അവസ്ഥ വന്നു. അപ്പോൾ ലാലാണ് പറഞ്ഞത് മമ്മൂക്കയെ ആലോചിച്ചാലോ എന്ന്. പക്ഷേ അതിന്റെ ലവ് ട്രാക്ക് മമ്മൂക്കക്ക് പറ്റിയ രീതിയിൽ അല്ല കിടക്കുന്നത്. അത് വർക്കാവില്ല. എന്നാലും പറഞ്ഞുനോക്കാമെന്ന് ലാൽ പറഞ്ഞു.

അങ്ങനെ മമ്മൂക്കയെ ഞാനും ലാലും കൂടി കാണാൻ പോയി. കഥ കേൾക്കാൻ പറ്റുമോ എന്ന് ലാൽ ചോദിച്ചപ്പോൾ പിന്നെന്താ എന്ന് ചോദിച്ച് കഥ അദ്ദേഹം കേട്ടു. കഥ കേട്ടപ്പോൾ മമ്മൂക്ക 'ഈ റോൾ പൃഥ്വരാജ് എങ്ങനെ ചെയ്യും. ഞാൻ ചെയ്യാം' എന്ന് പറഞ്ഞു. അങ്ങനെ കമ്മിറ്റായി. ഈ കഥ കേട്ട ആ നിമിഷം തന്നെ പുള്ളി സമ്മതിച്ചു,' ബെന്നി പി നായരമ്പലം പറയുന്നു. സില്ലിമോങ്ക്‌സുമായി നടത്തിയ അഭിമുഖത്തിലാണ് ബെന്നി പി നായരമ്പലം ഇക്കാര്യം പറഞ്ഞത്.

Content Highlight- Benny p Nayarambalam says Thommanum Makkalum was first planned with Prithviraj Jayasurya and Lal

dot image
To advertise here,contact us
dot image